ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനിലയില്‍ ആശങ്ക; ചികിത്സ നല്‍കിയില്ലെങ്കില്‍ ഹൃദയാഘാതം വരെ ഉണ്ടായേക്കാം

ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനിലയില്‍ ആശങ്ക. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്നുമാണ് ഇദ്ദേഹത്തിന്റെ ഡോക്ടറായ ഡോ. ഹര്‍ജിത് സിങ് ഭട്ടി ട്വീറ്റ് ചെയ്യുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഇപ്പോഴും റിമാന്റിലാണ് കഴിയുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോഷമായികൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ചന്ദ്രശേഖര്‍ ആസാദിന് ചികിത്സ ലഭ്യമാക്കണമെന്നും അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അതിന് അനുമതി നല്‍ണമെന്നും ഡോക്ടര്‍ ട്വീറ്റില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ആസാദ് തന്റെ ചികിത്സയിലാണെന്നും ആഴ്ചതോറും അദ്ദേഹത്തിന് ഫ്‌ളെബോടോമി ചികിത്സ ആവശ്യമാണെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഈ രോഗത്തിന് ആഴ്ചയില്‍ രണ്ടുതവണ രക്തം മാറ്റിവെക്കണം. ചികിത്സ മുടങ്ങിയാല്‍ രക്തം കട്ട പിടിക്കാനും ഹൃദയാഘാതം സംഭവിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആസാദിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡല്‍ഹി പോലീസ് തെയാറാകണുമെന്നും ഡോക്ടര്‍ ട്വീറ്റില്‍ പറയുന്നു. വൈദ്യസഹായം ലഭ്യമാക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഡോക്ടര്‍ പറയുന്നു.

Exit mobile version