പാര്‍ട്ടിയില്‍ പത്രിക പിന്‍വലിക്കാത്തതിനെ ചൊല്ലി തര്‍ക്കം; നാല് മന്ത്രിമാര്‍ ഉള്‍പ്പടെ 11 നേതാക്കളെ ബിജെപി പുറത്താക്കി, ആറ് വര്‍ഷത്തേയ്ക്ക് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും നേതാക്കളെ മാറ്റി നിര്‍ത്തും

തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി വിമതര്‍ ഇതിനോടകം തന്നെ നാമനിര്‍ദേശ പത്രിക നല്‍കി കഴിഞ്ഞു.

ജയ്പൂര്‍: പത്രിക പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമാകുന്നു. വസുന്ധര രാജ മന്ത്രിസഭയിലെ നാല് മന്ത്രിമാരുള്‍പ്പെടെ 11 വിമത നേതാക്കളെ രാജസ്ഥാന്‍ ബിജെപി പുറത്താക്കി. സസ്‌പെഡ് ചെയ്ത നേതാക്കളെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതായും വ്യാഴാഴ്ച ബിജെപി സര്‍ക്കുലറിലൂടെ അറിയിച്ചു.

ഡിസംബര്‍ ഏഴിന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞടുപ്പിന് നല്‍കിയ പത്രിക പിന്‍വലിക്കാന്‍ തയ്യാറാവാത്തതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് പുറത്താക്കാനുള്ള നടപടി കൈകൊണ്ടത്. സുരേന്ദ്രന്‍ ഗോയല്‍, ലക്ഷ്മിനാരായണ്‍ ഡാവെ, രാധേശ്യാം ഗംഗാനഗര്‍, ഹേംസിംഹ് ഭാദന, രാജ്കുമാര്‍ റിനാവ, രാമേശ്വര്‍ ഭാട്ടി, കുല്‍ദീപ് ദന്‍കഡ്, ദീന്‍ദയാല്‍ കുമാവത്ത്, കിഷന്‍ റാം നായ്, ധന്‍സിങ് റാവത്ത്, അനിത കട്ടാര എന്നിവരെയാണ് പുറത്താക്കിയത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി വിമതര്‍ ഇതിനോടകം തന്നെ നാമനിര്‍ദേശ പത്രിക നല്‍കി കഴിഞ്ഞു. ഇത്തരത്തില്‍ രാജസ്ഥാനില്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസ്സും വിമത വെല്ലുവിളി നേരിടുന്നുണ്ട്. 40 വിമതരാണ് കോണ്‍ഗ്രസ്സിന് വെല്ലുവിളിയായി നില്‍ക്കുന്നത്.

Exit mobile version