‘പ്രിയങ്ക ഗാന്ധി വ്യാജ ഗാന്ധിയാണ്, അതുകൊണ്ട് തന്നെ കാവി എന്താണെന്ന് അവര്‍ക്ക് മനസിലാക്കാന്‍ സാധിക്കില്ല’; സ്വാധി നിരഞ്ജന്‍ ജ്യോതി

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി യോഗി ആദിത്യനാഥിനെതിരെ നടത്തിയ കാവി പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി. പ്രിയങ്ക ഗാന്ധി വ്യാജ ഗാന്ധിയാണെന്നാണ് സാധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞത്. അതുകൊണ്ട് തന്നെ പ്രിയങ്കയ്ക്ക് കാവി എന്താണെന്ന് മനസിലാക്കാന്‍ സാധിക്കില്ലെന്നും പേരിലെ ഗാന്ധി മാറ്റി ‘ഫിറോസ് പ്രിയങ്ക’ എന്നാക്കണമെന്നും നിരഞ്ജന്‍ ജ്യോതി പറഞ്ഞു.

അതേസമയം കുറ്റവാളികള്‍ക്കെതിരെ യോഗി സര്‍ക്കാര്‍ കര്‍ശന നടപടികള്‍ എടുക്കുന്നത് കൊണ്ടാണ് പ്രിയങ്ക ഗാന്ധി യോഗി സര്‍ക്കാരിനെതിരെ പ്രശ്‌നമുണ്ടാക്കുന്നതെന്നും കലാപകാരികളുടെ പിന്നില്‍ താനാണോയെന്ന് പ്രിയങ്ക വ്യക്തമാക്കണമെന്നും നിരഞ്ജന്‍ ജ്യോതി ആവശ്യപ്പെട്ടു. കാവിയെ കുറിച്ച് പ്രിയങ്ക ഗാന്ധി കൂടുതല്‍ പഠിക്കണമെന്നും സാധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞു.

പൗരത്വ നിയമത്തിന് എതിരെ പ്രതിഷേധിക്കുന്ന പ്രക്ഷോഭകരെ ഭയപ്പെടുത്തി നിശബ്ദരാക്കി എന്ന യോഗിയുടെ ട്വീറ്റ് ഏറെ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയങ്ക ഗാന്ധി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നത്. യോഗി ആദിത്യ നാഥിന് കാവി ചേരില്ല. കാവി ധരിച്ചുകൊണ്ട് അക്രമത്തിനും ഹിംസയ്ക്കും യോഗി നേതൃത്വം നല്‍കുകയാണ്. ഇന്ത്യയുടെ ധാര്‍മിക മൂല്യത്തിന്റെ പ്രതീകമാണു കാവി. അത് യോഗി ആദിത്യനാഥിന് ചേരില്ലെന്നുമായിരുന്നു പ്രിയങ്കയുടെ രൂക്ഷ വിമര്‍ശനം.

Exit mobile version