വര്‍ഷങ്ങളായി ലൈംഗിക പീഡനവും ഭീഷണിയും; പരാതി നല്‍കാന്‍ തയ്യാറായ വീട്ടുകാരെ പണം നല്‍കി ഒതുക്കി, ഗതികെട്ട് 24കാരി 54 കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി

സുഹൃത്തിനെ കാണാന്‍ വീട്ടില്‍ എത്തുമ്പോഴായിരുന്നു ശേഖര്‍ യുവതിയെ പീഡിപ്പിച്ചത്.

ചെന്നൈ: വര്‍ഷങ്ങളായി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച 54 കാരനെ 24കാരി കഴുത്തറുത്ത് കൊലപ്പെടുത്തി. ചെന്നൈയിലെ വാഷര്‍മാന്‍പേട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. തിരുവട്ടിയൂര്‍ സ്വദേശി അമ്മന്‍ ശേഖറിനെയാണ് പീഡനം സഹിക്കാനാകാതെ യുവതി കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ശേഖറിന്റെ മകളുടെ സുഹൃത്താണ് അറസ്റ്റിലായ 24കാരി. സുഹൃത്തിനെ കാണാന്‍ വീട്ടില്‍ എത്തുമ്പോഴായിരുന്നു ശേഖര്‍ യുവതിയെ പീഡിപ്പിച്ചത്. ശേഷം ഭീഷണിപ്പെടുത്തി ഉപദ്രവം നാലര വര്‍ഷത്തോളം നീണ്ടു. പീഡനവിവരം തന്റെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. എന്നാല്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കാതിരിക്കാന്‍ ശേഖര്‍ പണം നല്‍കി അവരെ ഒതുക്കുകയായിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അടുത്തിടെ യുവതി വിവാഹിതയായി. പക്ഷേ വിവാഹശേഷവും ശേഖര്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും, പീഡിപ്പിക്കുന്നതും തുടര്‍ന്നു. ശേഷമാണ് ശേഖറിനെ കൊലപ്പെടുത്താന്‍ യുവതി തീരുമാനിക്കുന്നത്. തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ഒരു സമ്മാനം നല്‍കാനുണ്ടെന്ന് പറഞ്ഞ് ശേഖറിനെ ബെസന്ത് നഗര്‍ ബീച്ചിലേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് സംസാരിച്ചിരുന്നതിനുശേഷം യുവതി ശേഖറിനോട് കണ്ണടയ്ക്കാന്‍ ആവശ്യപെട്ടു. ശേഖര്‍ കണ്ണടച്ചതോടെ ശേഖറിന്റെ കണ്ണിന് മുകളില്‍ പശതേച്ച് ഒട്ടിച്ചു. തുടര്‍ന്ന് ബാഗില്‍ നിന്ന് കത്തിയെടുത്ത് കഴുത്തറുത്ത് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകശേഷം യുവതി ഉടന്‍ കടന്നുകളഞ്ഞു. യുവതിയെ കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version