ഉത്തര്‍പ്രദേശില്‍ പ്രതിഷേധത്തിനിടെ ഉണ്ടായ വെടിവെപ്പ്; കുറ്റം സമ്മതിച്ച് പോലീസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് വെടവെപ്പ് നടത്തിയെന്ന് സമ്മതിച്ചു. ബിജ്‌നോറില്‍ മൊഹമ്മദ് സുലൈമാന്‍ മരിച്ചത് പോലീസിന്റെ വെടിയേറ്റാണ്. സ്വയരക്ഷയ്ക്ക് വേണ്ടി കോണ്‍സ്റ്റബിള്‍ മൊഹിത് കുമാര്‍ വെടിവെക്കുകയായിരുന്നു. മൊഹിത് കുമാര്‍ വെടിയേറ്റ് ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു.

പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശില്‍ നിന്നും 15 പേരാണ് മരിച്ചത്. ഇതില്‍ ഭൂരിഭാഗവും വെടിയേറ്റാണ് മരിച്ചത്. എന്നാല്‍ സമരക്കാര്‍ക്കെതിരെ വെടിയുതിര്‍ത്തിട്ടില്ല എന്നായിരുന്നു ഇതുവരെ ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞത്.

ബിജ്‌നോറില്‍ മാത്രം രണ്ടു പേരാണ് മരിച്ചത്. അതിലൊരാളുടെ മരണം സംഭവിച്ചത് വെടിയേറ്റാണെന്നാണ് ഇപ്പോള്‍ പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിഷേധത്തിനിടെ പോലീസ് കോണ്‍സ്റ്റബിളിന്റെ തോക്ക് പ്രതിഷേധക്കാര്‍ തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിന് നേരെ വെടിവച്ചു. അപ്പോള്‍ സ്വയരക്ഷക്കു വേണ്ടി പോലീസ് തിരിച്ച് വെടിവെക്കുകയായിരുന്നെന്നാണ് ബിജ്‌നോര്‍ പോലീസ് സൂപ്രണ്ട് സഞ്ജീവ് ത്യാഗി പറയുന്നത്.

Exit mobile version