മംഗളൂരുവിലെ പോലീസ് വെടിവെപ്പ് സിഐഡി അന്വേഷിക്കും

മംഗളൂരുവില്‍ പൗരത്വ നിമയഭേദഗതിക്കെതിരെ അരങ്ങേറിയ പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പ് സിഐഡി അന്വേഷിക്കും. വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. കര്‍ണാടക സര്‍ക്കാറാണ് അന്വേഷണം പ്രഖ്യാപിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം. പൗരത്വ നിമയഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് മംഗളൂരുവില്‍ ഉണ്ടായത്. ഇതിനിടെയാണ് പോലീസ് വെടിയുതിര്‍ത്തിയത്. രണ്ട് പേരാണ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

മല്‍സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ജലീല്‍, വെല്‍ഡര്‍ ജോലി ചെയ്യുന്ന നൗഷിന്‍ കുഡ്രോളി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് പോലീസിന് നേരെ ഉയരുന്നത്.

അതേസമയം പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ കുടുങ്ങി കിടന്ന മലയാളി വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി കെഎസ്ആര്‍ടിസി ബസുകളില്‍ നാട്ടിലെത്തിച്ചു.

പ്രതിഷേധങ്ങള്‍ ശക്തമായതിന് പിന്നാലെ മംഗളൂരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി മലയാളി വിദ്യാര്‍ത്ഥികളാണ് മംഗലാപുരത്ത് കുടുങ്ങി പോയത്. സര്‍ക്കാര്‍ ഇടപ്പെടലോടെയാണ് ഇവരെ നാട്ടില്‍ എത്തിച്ചത്. കെഎസ്ആര്‍ടിസി ബസുകളിലായാണ് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചത്.

Exit mobile version