ഇത്രകാലം എന്റെ മക്കളെ നോക്കിയത് ഈ തൊഴില്‍ ചെയ്താണ്, ഇനിയും തുടരും, ഭയപ്പെട്ട് പിന്മാറില്ല; ഉറച്ച തീരുമാനത്തില്‍ മര്‍ദ്ദനമേറ്റ ദളിത് യുവാവ്

കൈകള്‍ മടക്കി ക്ഷമ യാചിക്കാനും അക്രമികള്‍ ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി: ‘ഇത്രകാലം എന്റെ മക്കള്‍ക്ക് പരിപാലിച്ചത് ഈ തൊഴില്‍ ചെയ്താണ്, അത് ഇനിയും തുടരും, ഭയപ്പെട്ട് പിന്മാറില്ല’ ബിരിയാണി വിറ്റതിന്റെ പേരില്‍ മര്‍ദ്ദനമേറ്റ ദളിത് യുവാവിന്റെ വാക്കുകളാണ് ഇത്. ഉറച്ച തീരുമാനമാണ് ലോകേഷ് ജാദവ് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ലോകേഷിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മൃഗീയമായി മര്‍ദ്ദിച്ചത്.

ഇതിനു പിന്നാലെയാണ് തോറ്റുകൊടുക്കില്ലെന്നും ഭയപ്പെട്ട് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയത്. വെജിറ്റബിള്‍ ബിരിയാണി കച്ചവടം ചെയ്താണ് ലോകേഷ് ഇത്രകാലം കുടുംബം നോക്കിയിരുന്നത്. ഡിസംബര്‍ 13-ാം തീയതി മുഹമ്മദ് ഖേര ഗ്രാമത്തില്‍ ബിരിയാണി വിറ്റ് മടങ്ങുന്നതിനിടയിലാണ് ആക്രമണത്തിന് ഇരയായത്. ലോക്ഷേിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇവരില്‍ ഒരാള്‍ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

അവര്‍ ശ്രമിച്ചത് ഒരു താഴ്ന്ന ജാതിക്കാരനെ എങ്ങനെ കൈയ്യേറ്റം ചെയ്യണമന്ന് കാണിക്കാനായിരുന്നു എന്ന് ലോകേഷ് പറയുന്നു. കൈകള്‍ മടക്കി ക്ഷമ യാചിക്കാനും അക്രമികള്‍ ആവശ്യപ്പെട്ടു. താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവ് ബിരിയാണി വില്‍ക്കാന്‍ എങ്ങനെ ധൈര്യപ്പെട്ടു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

Exit mobile version