രാജ്യത്തെ അവശ്യ മരുന്നുകള്‍ക്കും വിലയേറുന്നു; മരുന്ന് കമ്പനികളുടെ ആവശ്യത്തിന് പച്ചക്കൊടി കാണിച്ച് കേന്ദ്രം, ഇതോടെ വിലയില്‍ ഒറ്റയടിക്ക് കൂടിയത് 50 ശതമാനം

19ാം പാരഗ്രാഫിലെ പൊതുതാല്‍പര്യത്തിന്റെ അധികാരമുപയോഗിച്ചാണ് വില കൂട്ടാന്‍ അനുമതി നല്‍കുന്നതെന്നും അതോറിറ്റി അറിയിച്ചു.

മുംബൈ: രാജ്യത്തെ അവശ്യ മരുന്നുകളുടെ വിലയും വര്‍ധിക്കുന്നു. മരുന്ന് കമ്പനികളുടെ ആവശ്യത്തിന് കേന്ദ്രം പച്ചക്കൊടി നാട്ടിയതോടെയാണ് മരുന്നുകള്‍ക്ക് വിലേറുന്നത്. ആന്റിബയോട്ടിക്കുകള്‍, അലര്‍ജിക്കും മലേറിയക്കുമെതിരെയുള്ള മരുന്നുകള്‍, ബിസിജി വാക്‌സിന്‍, വിറ്റാമിന്‍ സി എന്നിവയുള്‍പ്പെടെ 21 മരുന്നുകള്‍ക്കാണ് 50 ശതമാനത്തിലധികം വില വര്‍ധിപ്പിക്കാന്‍ എന്‍പിപിഎ (നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി) അനുമതി നല്‍കിയത്. ഇതോടെ ഒറ്റയടിക്ക് 50 ശതമാനം വിലയാണ് വര്‍ധിക്കുന്നത്. പുതുക്കിയ വില ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും.

ബിസിജി വാക്‌സിന്‍, ക്ലോറോക്വിന്‍(ആന്റി-മലേറിയ), ഡാപ്‌സണ്‍(കുഷ്ഠരോഗത്തിനെതിരെയുള്ള മരുന്ന്), മെട്രോനിഡാസോള്‍(ആന്റി ബയോടിക്), വിറ്റമിന്‍ സി, ഫ്യൂറോസെമിഡ് (മൂത്ര തടസ്സത്തിനെതിരെയുള്ള മരുന്ന്) എന്നിവക്കാണ് പ്രധാനമായും വില കൂടുന്നത്. ജനതാല്‍പര്യം പരിഗണിച്ച് മരുന്നുകള്‍ വിപണിയില്‍ ലഭ്യമാക്കാനാണ് വില വര്‍ധിപ്പിച്ചതെന്ന് അതോറിറ്റി പറയുന്നു.

19ാം പാരഗ്രാഫിലെ പൊതുതാല്‍പര്യത്തിന്റെ അധികാരമുപയോഗിച്ചാണ് വില കൂട്ടാന്‍ അനുമതി നല്‍കുന്നതെന്നും അതോറിറ്റി അറിയിച്ചു. എന്നാല്‍, ഈ വ്യവസ്ഥ ഉപയോഗിച്ച് ആദ്യമായാണ് വില കൂട്ടാന്‍ അനുമതി നല്‍കുന്നത്. രണ്ട് വര്‍ഷക്കാലമായി മരുന്ന് കമ്പനികളുടെ ആവശ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കിയത്. മരുന്ന് ഉല്‍പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ലഭ്യതക്കുറവുമാണ് മരുന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടിയത്.

Exit mobile version