ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ക്ലീന്‍ ചീറ്റ്; നാനാവതി-മെഹ്ത കമ്മീഷന്റെ റിപ്പോര്‍ട്ട്

ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജയാണ് ഇന്ന് റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചത്.

അഹമ്മദാബാദ്: 2002-ലെ ഗുജറാത്ത് കലാപ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ക്ലീന്‍ ചീറ്റ്. ജസ്റ്റിസ് നാനാവതി-മെഹ്ത കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് മോഡിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയത്. കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് ഗുജറാത്ത് നിയമസഭയില്‍ സമര്‍പ്പിച്ചു. ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജയാണ് ഇന്ന് റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചത്.

ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ചതിന് ശേഷം നടന്ന കലാപം ആസൂത്രിതമായിരുന്നില്ല. മോഡി സര്‍ക്കാര്‍ കലാപം തടയാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് ഉന്നയിച്ച ആരോപണങ്ങള്‍ തീര്‍ത്തും തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2002-ലെ കലാപത്തില്‍ ആയിരക്കണക്കിന് ന്യൂനപക്ഷ സമുദായംഗങ്ങളാണ് കൊല്ലപ്പെട്ടത്.

അയോധ്യയില്‍ നിന്നുള്ള കര്‍സേവകര്‍ സഞ്ചരിച്ച തീവണ്ടി ബോഗിക്ക് ഗോധ്രയില്‍ വെച്ച് തീയിടുകയും 59 പേര്‍ മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് കലാപം അരങ്ങേറിയത്. കലാപം അന്വേഷിക്കാന്‍ 2002-ല്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി തന്നെയാണ് കമ്മീഷനെ നിയോഗിച്ചതും. നേരത്തെ 2008ല്‍ കമ്മീഷന്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലും മോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടിലും ക്ലീന്‍ ചീറ്റ് നല്‍കിയിരിക്കുന്നത്.

Exit mobile version