കത്തി കൊണ്ട് കുത്തി, ജീവനോടെ കത്തിച്ചു; 90 ശതമാനം പൊള്ളലേറ്റ ശരീരവുമായി സഹായം തേടി ഉന്നാവോ പെണ്‍കുട്ടി ഓടിയത് ഒരു കിലോമീറ്ററോളം

ഉന്നാവോയിലെ സിന്ദുപുര്‍ ഗ്രാമത്തില്‍ വെച്ചാണ് ദാരുണ സംഭവം നടന്നത്.

ഉന്നാവോ: ഉന്നാവോ ബലാത്സംഗത്തെ അതിജീവിച്ച 23കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. അക്രമികള്‍ ആദ്യം കത്തി കൊണ്ട് കുത്തിയ ശേഷം ജീവനോടെ തീ കൊളുത്തുകയായിരുന്നു. ശരീരത്തില്‍ 90 ശതമാനത്തോളം പൊള്ളലേറ്റ ശരീരവുമായി സഹായം അഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി ഒരു കിലോമീറ്ററോളമാണ് ഓടിയത്.

വ്യാഴാഴ്ചയാണ് ബലാത്സംഗം ചെയ്ത പ്രതികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ജീവനോടെ തീകൊളുത്തിയത്‌. ഉന്നാവോയിലെ സിന്ദുപുര്‍ ഗ്രാമത്തില്‍ വെച്ചാണ് ദാരുണ സംഭവം നടന്നത്. പെണ്‍കുട്ടി ഇപ്പോള്‍ ജീവിതത്തിനും മരണത്തിനും ഇടയിലാണ്.

പൊള്ളലേറ്റ ശരീരവുമായി നടന്ന പെണ്‍കുട്ടി വീടിനു വെളിയില്‍ ജോലി ചെയ്യുകയായിരുന്ന ഒരാളോട് തന്റെ ജീവന്‍ രക്ഷിക്കണമെന്ന് അപേക്ഷിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരുടെയും സഹായം ലഭിക്കാതെ വന്നതോടെ രക്ഷപ്പെടാനായി പെണ്‍കുട്ടി തന്നെ 112 ല്‍ വിളിച്ച് നടന്ന സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസെത്തിയാണ് പെണ്‍കുട്ടിയെ ആംബുലന്‍സില്‍ ലഖ്‌നൗവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെയാണ് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് തീകൊളുത്തിയത്. ബലാത്സംഗ കേസിന്റെ വിചാരണയ്ക്കായി പോയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

Exit mobile version