‘ഒരു കാരണവശാലും വിനയ് ശര്‍മയ്ക്ക് ദയാഹര്‍ജി നല്‍കരുത്’ ; പ്രതി ദയ അര്‍ഹിക്കുന്നില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍

രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ ഒരു പ്രതി നല്‍കിയ ദയാഹര്‍ജിയെ എതിര്‍ത്ത് ഡല്‍ഹി സര്‍ക്കാര്‍.

ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ ഒരു പ്രതി നല്‍കിയ ദയാഹര്‍ജിയെ എതിര്‍ത്ത് ഡല്‍ഹി സര്‍ക്കാര്‍. കേസിലെ പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹര്‍ജിയാണ് ഒരു കാരണവശാലും അനുവദിക്കരുതെന്ന് ഡല്‍ഹി സര്‍ക്കാര്‍ നിലപാടെടുത്തത്. ഇത് സംബന്ധിച്ച ഫയല്‍ ഡല്‍ഹി ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാലിന് അയച്ചു.

വിനയ് ശര്‍മ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുന്നില്‍ ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഡല്‍ഹി സര്‍ക്കാര്‍ ദയാഹര്‍ജിയെ എതിര്‍ത്തതോടെ ഈ ഫയല്‍ മറ്റ് നടപടി ക്രമങ്ങള്‍ക്കായി ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഏറ്റവും ഹീനമായ കുറ്റകൃത്യമെന്നാണ് വിനയ് ശര്‍മയുടെ പ്രവര്‍ത്തിയെ സര്‍ക്കാര്‍ ഫയലില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഒരുകാരണവശാലും വിനയ് ശര്‍മയ്ക്ക് ദയാഹര്‍ജി നല്‍കരുതെന്നും സത്യേന്ദര്‍ ജെയ്ന്‍ പറഞ്ഞു. 2012 ഡിസംബറിലാണ് രാജ്യത്ത് ആകെ പ്രതിഷേധം അലയടിച്ച ക്രൂരകൃത്യം നടന്നത്. രാത്രി ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

Exit mobile version