ഏഴ് മാസം പ്രായമായ കുഞ്ഞിനെ മുത്തശ്ശി ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞു; പെണ്‍കുഞ്ഞ് വേണ്ടെന്ന് വിശദീകരണം

മാസം തികയാതെ ജനിച്ച കുഞ്ഞിന് കുറച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

ബംഗളൂരു: ബംഗളൂരുവില്‍ ഏഴ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മുത്തശ്ശി ടെറസില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി. ബംഗളൂരുവിലെ മ്യാദരഹള്ളിയിലാണ് അതിദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ പ്രതിയായ പരമേശ്വരി എന്ന 60കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ കുറ്റ സമ്മതം നടത്തിയതായും പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടികളെ വേണ്ടെന്നായിരുന്നു ക്രൂരകൃത്യത്തിന് മുത്തശ്ശി നല്‍കിയ മറുപടി.

മാസം തികയാതെ ജനിച്ച കുഞ്ഞിന് കുറച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞത് മുതല്‍ തന്നെ പരമേശ്വരി അസ്വസ്ഥ ആയിരുന്നുവെന്നാണ് കുട്ടിയുടെ അമ്മ തമിഴ് സെല്‍വി പറയുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ബാത്ത്‌റൂമിലേക്ക് പോകുന്നതിനായി കുഞ്ഞിനെ പരമേശ്വരിക്ക് കൈമാറി. എന്നാല്‍ തിരികെ വന്നപ്പോള്‍ കുഞ്ഞിനെ കണ്ടില്ല. അജ്ഞാതരായ കുറച്ച് ആളുകളെത്തി കുട്ടിയെ എടുത്തു കൊണ്ടു പോയെന്നായിരുന്നു മുത്തശ്ശി പറഞ്ഞത്.

ശേഷം തമിഴ് സെല്‍വി പോലീസിനെ വിവരം അറിയിച്ചു. ശേഷം നടത്തിയ തിരച്ചിലിലാണ് ഇവരുടെ വീടിന് സമീപത്തുള്ള ഒഴിഞ്ഞ പ്രദേശത്തു നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. തലയ്‌ക്കേറ്റ പരിക്കാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version