ഡല്‍ഹിയില്‍ ഭാര്യയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവം; ആയുധം കണ്ടെത്തി

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ ഭാര്യയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല്ലാന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍നിന്നാണ് കൊലചെയ്യാനുപയോഗിച്ച ആയുധവും വാഹനവും കണ്ടെത്തിയത്.

സ്ത്രീധനത്തിന്റെ പേരിലാണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസ് നിഗമനം. യുവതിയെ ക്രൂരമായി കൊല്ലപ്പെടുത്തിയ ശേഷം മൃതദേഹം ഹരിയാനയിലെ പാനിപത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

നവംബര്‍ 11 മുതല്‍ മകളുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് നാന്‍സിയുടെ പിതാവ് ചൊവ്വാഴ്ച പോലീസില്‍ പരാതി നല്‍കി. മകള്‍ക്ക് എന്തെങ്കിലും സംഭവിച്ചിരിക്കുമോ എന്ന ഭയവും ഇദ്ദേഹത്തിനുണ്ടായിരുന്നു. നാന്‍സിയെ കാണാതായ സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തുന്നതിനിടെയിലാണ് സഹിലും സുഹൃത്തുക്കളും അറസ്റ്റിലായത്.

നാന്‍സിയുടെ ഫോണ്‍കോള്‍ ലിസ്റ്റ് പോലീസ് പരിശോധിച്ചിരുന്നു. മറ്റ് രണ്ട് പേരുടെയും സഹായത്തോടെ നാന്‍സിയെ വെടിവയ്ക്കുകയായിരുന്നുവെന്ന് സഹില്‍ പോലീസിന് മൊഴി നല്‍കി. തുടര്‍ച്ചയായ വഴക്കുകളില്‍ മനംമടുത്താണ് ഭാര്യയെ കൊന്നതെന്നും സഹില്‍ പറഞ്ഞു. നാന്‍സിയുടെ മൃതദേഹം ഉപേക്ഷിച്ച സ്ഥലം ഇവര്‍തന്നെയാണ് പോലീസിന് കാണിച്ചുകൊടുത്തത്.

Exit mobile version