വിവാഹ ആഘോഷത്തിനിടെ വെടിവെയ്പ്പ്; വെടിയേറ്റ് പിടഞ്ഞു വീണത് വീഡിയോഗ്രാഫര്‍, മൃതദേഹം സമീപത്തേയ്ക്ക് തള്ളി വധൂവരന്മാരുടെ ബന്ധുക്കള്‍

രാത്രിയിലായിരുന്നു വിവാഹാഘോഷം.

പട്‌ന: വിവാഹ ആഘോഷത്തിനിടെ നടന്ന വെടിവെയ്പ്പില്‍ വീഡിയോഗ്രാഫര്‍ക്ക് ദാരുണാന്ത്യം. ബിഹാറിലെ വൈശാലിയിലാണ് ദാരുണ സംഭവം നടന്നത്. മനോജ് ഷാ എന്ന ബിട്ടു ഷായാണ് വിവാഹ ആഘോഷങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ കൊല്ലപ്പെട്ടത്. രാത്രിയിലായിരുന്നു വിവാഹാഘോഷം.

വിവാഹത്തിന്റെ ഭാഗമായ ജയ് മാല ചടങ്ങിനിടെ ചിലര്‍ ആഹ്ലാദ സൂചകമായി വെടിവെയ്പ്പ് ആരംഭിച്ചു. അതിനിടെ ഒരു വെടിയുണ്ട വീഡിയോഗ്രാഫറുടെ നെഞ്ചില്‍ തറയ്ക്കുകയായിരുന്നു. ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്ന ഷാ തല്‍ക്ഷണം മരിച്ചു.

ഇതിനിടെ വധുവരന്‍മാരുടെ ബന്ധുക്കള്‍ ചേര്‍ന്ന് ഷായുടെ മൃതദേഹം അടുത്തുള്ള സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു. കൊലപാതകത്തെ കുറിച്ചറിഞ്ഞ പോലീസ് ശനിയാഴ്ച രാവിലെ എത്തിയാണ് മൃതദേഹം വീണ്ടെടുത്തത്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Exit mobile version