ഭാര്യ മട്ടന്‍ കറി ഉണ്ടാക്കാന്‍ വൈകി; മുറ്റത്ത് കളിച്ചു കൊണ്ട് നിന്ന നാല് വയസുകാരി മകളെ ഭര്‍ത്താവ് തല്ലികൊന്നു!

ഗുജറാത്തില്‍ ജോലി ചെയ്യുന്ന ശര്‍മ്മ ചാട്ട് ഉത്സവത്തോട് അനുബന്ധിച്ചാണ് ഗ്രാമത്തിലെത്തുന്നത്.

പര്‍ണിയ: ഭാര്യ മട്ടന്‍കറി ഉണ്ടാക്കുവാന്‍ ഏറെ സമയമെടുത്തുവെന്ന് ആരോപിച്ച് ഭര്‍ത്താവ് നാല് വയസുകാരി മകളെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്നയില്‍ നിന്ന് 360 കിലോമീറ്റര്‍ അകലെയുള്ള ഫാകിര്‍ടോലി എന്ന ഗ്രാമത്തിലാണ് ദാരുണ സംഭവം. കഴിഞ്ഞ ദിവസമാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ഭാര്യയുടെ പരാതിയെ തുടര്‍ന്ന് മകളെ കൊലപ്പെടുത്തിയതിന് ശംബുലാല്‍ ശര്‍മ്മ(40)യെ പോലീസ് അറസ്റ്റ് ചെയ്തു.

ഗുജറാത്തില്‍ ജോലി ചെയ്യുന്ന ശര്‍മ്മ ചാട്ട് ഉത്സവത്തോട് അനുബന്ധിച്ചാണ് ഗ്രാമത്തിലെത്തുന്നത്. മട്ടണ്‍ വളരെ അധികം ഇഷ്ടമുള്ള ശര്‍മ്മയ്ക്ക് ഭാര്യ പാചകം ചെയ്യാന്‍ വളരെ അധികം സമയം എടുത്തതോടെ നിയന്ത്രണം വിട്ടു. ഇതോടെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മകളെ ശര്‍മ്മ തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നു.

അബോധാവസ്ഥയില്‍ നിലത്തുവീണപ്പോള്‍ മാത്രമാണ് കുട്ടിയ്ക്ക് മാരകമായി പരിക്കേറ്റെന്ന കാര്യം ശര്‍മ്മ മനസിലാക്കുന്നത്. ഉടനെ മകളെ അമോറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതോടെ കുട്ടിയുടെ ശരീരം ആശുപത്രിയില്‍ ഉപേക്ഷിച്ച് ശര്‍മ്മ കടന്നുകളഞ്ഞു. പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version