അഴിമതികളില്‍ ഘോര-ഘോരം പ്രസംഗിക്കുന്ന ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ അഴിമതിക്കേസിലും കൊലക്കേസിലും പ്രതികളായവര്‍; പാര്‍ട്ടിക്കുള്ളിലും മുറുമുറുപ്പ്

മധു കോഡ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഭാനുപ്രതാപ് ഭവന്ത്പുര്‍ മണ്ഡലത്തില്‍ നിന്നാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

റാഞ്ചി: അഴിമതികളില്‍ കോണ്‍ഗ്രസിനെയും മറ്റ് പാര്‍ട്ടികളെയും കടന്നാക്രമിച്ച് ഘോര-ഘോരം പ്രസംഗിക്കുന്ന ബിജെപിയുടെ ജാര്‍ഖണ്ഡിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വിവാദത്തില്‍. കൊലപാതക കേസിലും അഴിമതി കേസിലും പ്രതികളായവരാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍. ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിലേയ്ക്കാണ് പ്രതികളെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ അടുത്തകാലത്ത് പാര്‍ട്ടിയില്‍ ചേര്‍ന്ന ഭാനുപ്രതാപിനെയും ശശി ഭൂഷണെയും ആണ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചത്. ഇവരെ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷം പുകയുന്നുണ്ട്. മധു കോഡ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഭാനുപ്രതാപ് ഭവന്ത്പുര്‍ മണ്ഡലത്തില്‍ നിന്നാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

130 കോടിയുടെ മരുന്ന് കുംഭകോണ കേസിലെ പ്രതിയാണ് ഭാനുപ്രതാപ്. സ്വകാര്യ കമ്പനികളില്‍ നിന്ന് മരുന്ന വാങ്ങിയതില്‍ 130 കോടിയുടെ അഴിമതി നടത്തിയെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. സംഭവത്തില്‍ 2011ല്‍ ഭാനുപ്രതാപ് അറസ്റ്റിലായി. 2013ല്‍ ജാമ്യം ലഭിക്കുകയും ചെയ്തു.

തന്റെ സ്‌കൂളിലെ അധ്യാപികയെ കൊലപ്പെടുത്തിയ കേസാണ് ശശി ഭൂഷണിന്റെ പേരിലുള്ളത്. കഴിഞ്ഞ ഒക്ടോബറില്‍ മാത്രം ബിജെപിയില്‍ ചേര്‍ന്ന ശശി ഭൂഷണ്‍ പാങ്കി മണ്ഡലത്തില്‍ നിന്നാണ് എംഎല്‍എ ടിക്കറ്റ് നല്‍കിയിരിക്കുന്നത്.

Exit mobile version