ശബരിമല യുവതി പ്രവേശനം; റിവ്യൂ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി ഞായറാഴ്ച്ചക്കകം

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് 48 റിവ്യൂ ഹര്‍ജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികളില്‍ സുപ്രീംകോടതി ഞായറാഴ്ച്ചക്കകം വിധി പറഞ്ഞെക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്ന നവംബര്‍ 17ന് മുമ്പ് വിധിയുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ചക്കകം വിധിയുണ്ടാകുമെന്നാണ് സൂചന.

സുപ്രീം കോടതി ബുധനാഴ്ച വീണ്ടും ചേരും. എന്നാല്‍ ബുധനാഴ്ച ഏത് കേസാണ് പരിഗണിക്കുന്നതെന്ന വിവരം ഇതുവരെ സുപ്രീം കോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് 48 റിവ്യൂ ഹര്‍ജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ആര്‍എഫ് നരിമാന്‍, എഎം ഖാന്‍വില്‍കര്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ആരാധനക്ക് എല്ലാവര്‍ക്കും തുല്യാവകാശമാണെന്നായിരുന്നു ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും അഭിപ്രായപ്പെട്ടത്. 4:1 ഭൂരിപക്ഷത്തിനാണ് അന്ന് വിധി പ്രസ്താവിച്ചത്. ബെഞ്ചിലെ ഏക വനിതാ ജഡ്ജായ ഇന്ദു മല്‍ഹോത്ര മാത്രമാണ് വിധിയോട് വിയോജിച്ചത്. മതവിശ്വാസങ്ങളിലും ആചാരങ്ങളിലും യുക്തി അളക്കാന്‍ സാധ്യമല്ലെന്നായിരുന്നു ഇന്ദു മല്‍ഹോത്രയുടെ നിലപാട്.

ഈ വിധിയെ ചോദ്യം ചെയ്താണ് റിവ്യൂ ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് റിവ്യൂ ഹര്‍ജി പരിഗണിച്ചത്. അതെസമയം, വിശ്വാസങ്ങള്‍ക്ക് വില കല്‍പിച്ചാണ് അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചതെന്ന അഭിപ്രായം നിയമ വിദഗ്ധരില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ശബരിമലയിലും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ആകുമോ സുപ്രീം കോടതി വിലകല്‍പ്പിക്കുക എന്നാണ് നിയമലോകം ഉറ്റുനോക്കുന്നത്.

Exit mobile version