ബുള്‍ബുള്‍ തീരം തൊട്ടു; ബംഗാള്‍ തീരത്ത് കനത്ത നാശം, രണ്ട് മരണം, അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

മത്സ്യ ബന്ധനം, ബോട്ട് സര്‍വീസുകള്‍, റോഡ്,റെയില്‍ ഗതാഗതങ്ങള്‍ക്കുള്ള നിയന്ത്രണം ഇന്നും തുടരും.

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് തീരം തൊട്ടു. ബംഗാള്‍ തീരത്ത് കനത്ത നാശമാണ് വിതച്ചിരിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ചുഴലിക്കാറ്റ് കര തൊട്ടത്. രാത്രി 12ഓടെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖെപുപാരക്കും ഇടയ്ക്കാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷയിലും ബംഗാളിലും കനത്ത മഴ തുടരുകയാണ്. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ശക്തമായ കാറ്റില്‍ തീരപ്രദേശങ്ങളിലെ വീടുകള്‍ക്കും വൈദ്യുത ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്. 115 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്. റേഡുകള്‍ പലതും തകര്‍ന്നിട്ടുണ്ട്. ഹൗറ , ഹൂഗ്ലി, മുഷിദാബാജി ജില്ലകളില്‍ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

മത്സ്യ ബന്ധനം, ബോട്ട് സര്‍വീസുകള്‍, റോഡ്,റെയില്‍ ഗതാഗതങ്ങള്‍ക്കുള്ള നിയന്ത്രണം ഇന്നും തുടരും. തീരപ്രദേശത്തെ നിരവധി പേരെ സുരക്ഷിത ഇടങ്ങളിലേക്ക് ഇതിനോടകം തന്നെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശിലും ജാഗ്രത തുടരുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് താഴ്ന്ന ഇടങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കടത്തു വള്ളങ്ങള്‍ക്കും, മീന്‍ പിടുത്തത്തിനും ബംഗ്ലാദേശ് സര്‍ക്കാരും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിലേക്ക് കടക്കും തോറും കാറ്റിന്റെ വേഗത കുറഞ്ഞേക്കാമെന്ന് ലഭിക്കുന്ന വിവരം.

Exit mobile version