തെരഞ്ഞെടുപ്പ് വിജയത്തിനായി ‘യജ്ഞം’ നടത്തി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു; പൂജ സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്കും വളര്‍ച്ചയ്ക്കും വേണ്ടിയായിരുന്നുവെന്ന് മുഖ്യന്‍

ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ കൂടി പങ്കെടുപ്പിച്ചായിരുന്നു യജ്ഞം

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് വിജയത്തിനായി ‘യജ്ഞം’ നടത്തി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. ഡിസംബര്‍ 7നാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രചാരണപരിപാടികള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ചന്ദ്രശേഖര റാവുവിന്റെ സിദ്ധിപ്പേട്ടിലുള്ള ഫാം ഹൗസില്‍ ‘യജ്ഞ’വും മറ്റ് പൂജകളും നടന്നത്.

ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ കൂടി പങ്കെടുപ്പിച്ചായിരുന്നു യജ്ഞം. അതേസമയം സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്കും വളര്‍ച്ചയ്ക്കും വേണ്ടിയാണ് മുഖ്യമന്ത്രി യജ്ഞം നടത്തിയതെന്ന് സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ‘രാജ ശ്യാമള യാഗം’, ‘ചാണ്ഡീയാഗം’ തുടങ്ങിയ യാഗങ്ങളും മറ്റ് പൂജാകര്‍മ്മങ്ങളുമാണ് മുഖ്യമന്ത്രി ഇതിനായി നടത്തിയതെന്നും പ്രസ്താവന വിശദീകരിക്കുന്നു.

നേരത്തേ ചന്ദ്രശേഖര റാവു, നാമനിര്‍ദേശ പത്രികകള്‍ ക്ഷേത്രത്തില്‍ പൂജിച്ച ശേഷം സമര്‍പ്പിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ ടിആര്‍എസ്, ടിഡിപി-കോണ്‍ഗ്രസ് സഖ്യവുമായി കടുത്ത പോരാട്ടം നടത്തേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Exit mobile version