ഊട്ടിയില്‍ മദ്യപാനത്തിനു ശേഷം കുപ്പികള്‍ വലിച്ചെറിഞ്ഞാല്‍ 10,000 രൂപ പിഴ; ഉത്തരവിട്ട് നീലഗിരി കളക്ടര്‍ ഇന്നസെന്റ് ദിവ്യ

ഈ കടകളില്‍നിന്നായി ശരാശരി ഒന്നരക്കോടി രൂപയുടെ മദ്യമാണ് വിറ്റുപോകുന്നത്.

ചെന്നൈ: ഊട്ടിയില്‍ പുതിയ പരിഷ്‌കരണങ്ങളുമായി നീലഗിരി കളക്ടര്‍ ഇന്നസെന്റ് ദിവ്യ. മദ്യപാനത്തിനു ശേഷം കുപ്പികള്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിച്ചാല്‍ 10,000 രൂപ പിഴ ഈടാക്കാന്‍ ആണ് കളക്ടറുടെ നിര്‍ദേശം. നീലഗിരി ജില്ലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ 55 മദ്യക്കടകളാണുള്ളത്.

ഈ കടകളില്‍നിന്നായി ശരാശരി ഒന്നരക്കോടി രൂപയുടെ മദ്യമാണ് വിറ്റുപോകുന്നത്. മദ്യപാനത്തിനുശേഷം പൊതുവിടങ്ങളിലും കാടുകളിലുമൊക്കെയാണ് കുപ്പികള്‍ വലിച്ചെറിയുന്നതാണ് പതിവ്. ഒരു ദിവസം 20,000-ത്തോളം കുപ്പികളാണ് ജില്ലയില്‍നിന്നു നീക്കംചെയ്യാറുള്ളത്. ഈ സാഹചര്യത്തിലാണ് കളക്ടറുടെ നിര്‍ദേശം. കുപ്പികള്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നത് പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുമെന്നും, ഇതിനാലാണ് വന്‍തുക പിഴയീടാക്കുന്നതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

വലിച്ചെറിയുന്നതു കണ്ടാല്‍ പിടികൂടി പിഴ ഈടാക്കും. വനത്തിലേക്കു വലിച്ചെറിയുന്ന കുപ്പികളില്‍ ഭൂരിഭാഗവും പാറകളില്‍ തട്ടി പൊട്ടിച്ചിതറുകയാണ് പതിവ്. ഇത് പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്താറുണ്ട്. പരിസ്ഥിതിസംരക്ഷണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകും. മദ്യക്കുപ്പികള്‍ ഉപേക്ഷിക്കാനായി എല്ലായിടങ്ങളിലും പ്രത്യേക ബക്കറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

Exit mobile version