‘ആദ്യം ക്ഷേത്രം പിന്നെ സര്‍ക്കാര്‍’ പുതിയ മുദ്രാവാക്യവുമായി ശിവസേന; മഹാരാഷ്ട്രയിലൊട്ടാകെ നവംബര്‍ 24 ന് മഹാപൂജ

24, 25 തീയ്യതികളില്‍ അയോധ്യ സന്ദര്‍ശിക്കാനൊരുങ്ങുകയാണെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി

മുംബൈ: ‘ആദ്യം ക്ഷേത്രം പിന്നെ സര്‍ക്കാര്‍’ എന്ന മുദ്രാവാക്യവുമായി ശിവസേന. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പുതിയ മുദ്രാവാക്യവുമായി ശിവസേന രംഗത്തെത്തിയിരിക്കുന്നത്.

ഓരോ ഹിന്ദുവിനും മുന്നോട്ടുവയ്ക്കാനുള്ള ഡിമാന്‍ഡ് ഇതാണ്. ആദ്യം ക്ഷേത്രം പിന്നെ സര്‍ക്കാര്‍’- ശിവസേന മേധാവി ഉദ്ധവ് താക്കറെ പറഞ്ഞു. വരുന്ന 24, 25 തീയ്യതികളില്‍ അയോധ്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി.

അതോടൊപ്പം മഹാരാഷ്ട്രയിലൊട്ടാകെ നവംബര്‍ 24ന് ‘മഹാപൂജ’ നടത്താന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്ത് സേനയുടെ സാന്നിധ്യമുള്ളയിടങ്ങളിലെല്ലാം പൂജ നടത്താനാണ് തീരുമാനമെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു.

അതേസമയം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പേരില്‍ ബിജെപി വാഗ്ദാനം നല്‍കി വഞ്ചിക്കുകയായിരുന്നുവെന്നും ലോകം മുഴുവന്‍ കറങ്ങുന്ന നരേന്ദ്ര മോഡി അയോധ്യയിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും പരസ്യമായി വിമര്‍ശിച്ച് ഉദ്ധവ് താക്കറെ നേരത്തെ രംഗത്തെത്തിയിരുന്നു.

Exit mobile version