ടിഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം; 5100 റൂട്ടുകള്‍ സ്വകാര്യവത്കരിച്ചു, മൂന്ന് ദിവസത്തിനകം ജോലിക്ക് ഹാജരായില്ലെങ്കില്‍ ബാക്കി റൂട്ടും സ്വകാര്യവത്കരിക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍

തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ മാത്രം ഓടിയിരുന്ന 5100 റൂട്ടുകളാണ് സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചത്.

ഹൈദരാബാദ്: ടിഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം 29-ാം ദിവസത്തിലേയ്ക്ക് കടന്നു. ഈ സാഹചര്യത്തില്‍ കടുത്ത നടപടിയിലേയ്ക്ക് കടന്നിരിക്കുകയാണ് തെലങ്കാന സര്‍ക്കാര്‍. 5100 റൂട്ടുകള്‍ സ്വകാര്യവത്കരിച്ചു. മൂന്ന് ദിവസത്തിനകം സമരം അവസാനിപ്പിച്ച് ജോലിക്ക് ഹാജരായില്ലെങ്കില്‍ അവശേഷിക്കുന്ന റൂട്ടു കൂടി സ്വകാര്യവത്കരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ മാത്രം ഓടിയിരുന്ന 5100 റൂട്ടുകളാണ് സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബസ് റൂട്ടുകള്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനമെടുത്തത്. സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടാതിരിക്കാനും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ഒരു അവസരംകൂടി നല്‍കുകയാണെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.

നവംബര്‍ അഞ്ചിന് അര്‍ധരാത്രിക്കകം ജീവനക്കാര്‍ ജോലിക്ക് ഹാജരാകാത്തപക്ഷം അവശേഷിക്കുന്ന 5000 റൂട്ടുകള്‍കൂടി സ്വകാര്യവത്കരിക്കുമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. 5100 റൂട്ടുകള്‍ സ്വകാര്യവത്കരിച്ച നടപടി പിന്‍വലിക്കാനാവില്ല. റൂട്ടുകള്‍ സ്വകാര്യവത്കരിക്കാനുള്ള അവകാശം മോട്ടോര്‍ വാഹന നിയമപ്രകാരം സര്‍ക്കാരിനുണ്ട്. ടിഎസ്ആര്‍സിസിയെ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പ്രശ്നമേയില്ലെന്നും ചന്ദ്രശേഖര റാവു കൂട്ടിച്ചേര്‍ത്തു.

Exit mobile version