ഡല്‍ഹിയില്‍ അമ്മയുടെയും മകന്റെയും മരണത്തില്‍ മനോരമയുടെ പങ്ക് അന്വേഷിക്കണം; അഡ്വ. സുഭാഷ് ചന്ദ്രന്‍ ഡല്‍ഹി പോലീസിന് പരാതി നല്‍കി

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ മലയാളികളായ അമ്മയും മകനും മരിച്ച സംഭവത്തില്‍ ആത്മഹത്യപ്രേരണ കുറ്റത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സുപ്രീം കോടതി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കെആര്‍ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. നിലവിലെ കേസില്‍ കുറ്റവാളികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 306 പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും പരാതിയില്‍ പറയുന്നു.

മരിച്ച ലിസിയ്ക്കും മകന്‍ അലന്‍ സ്റ്റാന്‍ലിയ്ക്കുമെതിരെ ചില മാധ്യമങ്ങളില്‍ വാര്‍ത്ത പരന്നിരുന്നു. അമ്മയും മകനെയും പ്രതിച്ചേര്‍ത്ത് കൊണ്ടും കൂടത്തായി കൊലപാതകത്തെ കൂട്ടി ഇണക്കികൊണ്ടുമായിരുന്നു വാര്‍ത്തകള്‍. ഇതിന് പിന്നാലെയാണ് ഇരുവരും ആത്മഹത്യ
ചെയ്തത്.

ചില മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ നല്‍കിയ വാര്‍ത്തയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ലിസിയുടെ അടുത്ത് നിന്നും ലഭിച്ച കുറിപ്പില്‍ നിന്നും വ്യക്തമാണ്. ഇതില്‍ ഉത്തരവാദികളായ മാധ്യമ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടയം മണര്‍കാട് സ്വദേശി ലിസിയും മകന്‍ അലന്‍ സ്റ്റാന്‍ലിയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പീതംപുരയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ലിസിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സരായി റോഹിലയിലെ റെയില്‍ പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയിലായിരുന്നു മകന്‍ അലന്‍ സ്റ്റാന്‍ലിയുടെ മൃതദേഹം.

അതേസമയം ഇരുവരുടെയും മൃതദേഹം കഴിഞ്ഞ ദിവസം സംസ്‌കരിച്ചു. ആത്മഹത്യക്കുറുപ്പിലെ നിര്‍ദേശ പ്രകാരം ഡല്‍ഹിയില്‍ തന്നെയായിരുന്നു സംസ്‌കാരം. ഡല്‍ഹി ബുറാഡിയിലെ ക്രിസ്ത്യന്‍ സെമിത്തേരിയില്‍ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു മതാചാര പ്രകാരമുള്ള സംസ്‌കാര ചടങ്ങുകള്‍.

Exit mobile version