തെലങ്കാന എസ്ആര്‍ടിസിയിലെ ഒരു ജീവനക്കാരന്‍കൂടി ആത്മഹത്യ ചെയ്തു

ശമ്പളം കിട്ടാത്തതിനാല്‍ വായ്പ തിരിച്ചടവ് മുടങ്ങിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

ആന്ധ്ര: തെലങ്കാന എസ്ആര്‍ടിസിയിലെ ഒരു ജീവനക്കാരന്‍കൂടി ആത്മഹത്യ ചെയ്തു. റാണിഗഞ്ജ് ഡിപ്പോയിലെ കണ്ടക്ടര്‍ സുദര്‍ശന്‍ ആണ് ആത്മഹത്യ ചെയ്തത്. ശമ്പളം കിട്ടാത്തതിനാല്‍ വായ്പ തിരിച്ചടവ് മുടങ്ങിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

ബസ് സമരത്തില്‍ പങ്കെടുത്തവരെ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെ ഖമ്മം ഡിപ്പോയിലെ ഡ്രൈവര്‍ ശ്രീനിവാസ റെഡ്ഢി ഇന്നലെ തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു.

തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ടിഎസ്ആര്‍ടിസി) സര്‍ക്കാരില്‍ ലയിപ്പിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ പത്ത് ദിവസമായി ബസ് ജീവനക്കാര്‍ സമരം ചെയ്യുകയാണ്. ഇതേ തുടര്‍ന്ന്, സര്‍ക്കാറിനെതിരെ സമരം ചെയ്ത 48000 സമരക്കാരെ പുറത്താക്കി പുതിയ ജീവനക്കാരെ നിയമിക്കാനുള്ള നീക്കവുമായി മുന്നോട്ടു പോവുകയാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു.

തൊഴിലാളികള്‍ നടത്തിയ സമരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. തൊഴിലാളികള്‍ക്ക് സസ്‌പെന്‍ഷന്‍, പുറത്താക്കല്‍ നോട്ടീസ് എന്നിവ അയച്ചു. തിങ്കളാഴ്ച വൈകുന്നേരം ആറുമണിക്കുള്ളില്‍ ജോലിക്കെത്താവരെ പുറത്താക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

ഒഴിവുകള്‍ നികത്തണമെന്നും ടിഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ മേഖലയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരം മൂന്നാം ദിവസം എത്തിയപ്പോള്‍ 50000ത്തോളം ബസ് ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്തു.

ഇതോടെ, പൊതുഗതാഗത മേഖല സ്തംഭിച്ചതോടെ 2500 സ്വകാര്യ ബസുകള്‍ വാടകക്കെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.15 ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ക്കും മുഖ്യമന്ത്രി നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. അതേസമയം, പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു.

Exit mobile version