മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ നിതേഷ് റാണെ ബിജെപിയില്‍

കോണ്‍ഗ്രസുമായി വേര്‍പിരിഞ്ഞ ശേഷം 2017 ല്‍ മഹാരാഷ്ട്ര സ്വാഭിമാന്‍ പാര്‍ട്ടി സ്ഥാപിച്ച നാരായണ റാണെ ബിജെപിയുമായി ലയിക്കുന്നതുമായി സംബന്ധിച്ച് ചര്‍ച്ചയിലാണ്

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ റാണെയുടെ മകനും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ നിതേഷ് റാണെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും. കണ്‍കണിലെ കണ്‍കവലി മണ്ഡലത്തില്‍ നിന്നുമാണ് നിതേഷ് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത്.

2014 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രമോദ് ജതാറിനെ പരാജയപ്പെടുത്തിയാണ് നിതേഷ് നിയമ സഭയിലേത്തിയത്. സിന്ധുദുര്‍ഗ് ജില്ലയിലെ കണ്‍കവലിയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റിലായിരുന്നു നിതേഷ് മത്സരിച്ചത്.

കോണ്‍ഗ്രസുമായി വേര്‍പിരിഞ്ഞ ശേഷം 2017 ല്‍ മഹാരാഷ്ട്ര സ്വാഭിമാന്‍ പാര്‍ട്ടി സ്ഥാപിച്ച നാരായണ റാണെ ബിജെപിയുമായി ലയിക്കുന്നതുമായി സംബന്ധിച്ച് ചര്‍ച്ചയിലാണ്. ലയന വിഷയത്തില്‍ തീരുമാനം ഒരാഴ്ചയ്ക്ക് ഉള്ളില്‍ ഉണ്ടാകുമെന്ന് നാരായണ റാണെ പ്രതികരിച്ചു.

ബിജെപി പിന്തുണയോടെ റാണെ ഇപ്പോള്‍ രാജ്യസഭാ അംഗമാണ്. റാണെ നേരത്തെ ശിവസേനയിലായിരുന്നു. ഇവിടെ നിന്നാണ് 2005 ല്‍ കോണ്‍ഗ്രസില്‍ എത്തിയത്.

Exit mobile version