യുവതി കുട്ടിക്ക് നേരെ മന്ത്രവാദ ചികിത്സനടത്തിയതായി പരാതി

കൊല്‍ക്കത്ത: പത്തുവയസുകാരന്റെ മരണത്തില്‍ ബംഗാളില്‍ യുവതി അറസ്റ്റില്‍. മരിച്ച കുട്ടിയുടെ അമ്മയുടെ പരാതിയെതുടര്‍ന്നാണ് നടപടി. യുവതി കുട്ടിക്ക് നേരെ മന്ത്രവാദ ചികിത്സനടത്തിയതായാണ് പരാതി.
നങ്‌ല സ്വദേശി അല്‍പന ബിബി എന്ന സ്ത്രീയെ പോലീസ് അറസ്റ്റ്‌ചെയ്തു. ഇവിടെ ചികിത്സതേടിയ ഇവരുടെ രണ്ടാമത്തെ മകന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

അല്‍പന ഗ്രാമത്തിലെ നാട്ടുവൈദ്യനായി അറിയപ്പെടുന്ന ആളാണ്. ഇതിനാല്‍ ചികിത്സക്കായി പലരും ഇവരെ സമീപിക്കാറുണ്ട്. ഇക്കഴിഞ്ഞ 22-ാം തീയതിയാണ് മരണപ്പെട്ട കുട്ടിയുടെ അമ്മ തന്റെ രണ്ട് മക്കളെയും ചികിത്സയ്ക്കായെത്തിച്ചത്. തുടര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞ് കുട്ടികളെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ ഇവരുടെ മുതുകത്ത് പൊള്ളലേറ്റ പാടുകള്‍ കണ്ടെന്ന് യുവതി പറയുന്നു.

ചൂട് എണ്ണ, നെയ്, മുളകുപൊടി എന്നിവ കുട്ടികളുടെ പുറത്തൊഴിച്ചതാണ് പൊള്ളലിനിടയാക്കിയതെന്നാണ് പോലീസ് പറയുന്നത്. ഇവിടെ നിന്നും മാതാവ് കുട്ടികളെ തിരികെ കൊണ്ട് പോവാന്‍ ശ്രമിച്ചു. എന്നാല്‍
10000 രൂപ തന്നാല്‍ മാത്രമെ കുട്ടികളെ വിട്ടുതരൂ എന്ന് അല്‍പിന വ്യക്തമാക്കി. വീട്ടിലെത്തി പണവുമായി മടങ്ങി വന്നശേഷമാണ് കുഞ്ഞുങ്ങളെ വിട്ടു നല്‍കിയതെന്നും മാതാവ് പരാതിയില്‍ പറയുന്നു. സംഭവം പുറത്തുപറയാതിരിക്കാന്‍ 4000 രൂപയും അല്‍പിന വാഗ്ദാനം ചെയ്തുവെന്നും പരാതിയിലുണ്ട്.

Exit mobile version