സാമ്പത്തിക പ്രതിസന്ധി; സൂററ്റില്‍ മാത്രം ഇതുവരെ പൂട്ടിയത് 66000 രത്ന വ്യാപാര കേന്ദ്രങ്ങള്‍, ഗതികെട്ട് ചായക്കട തുടങ്ങി ഗുജറാത്തിലെ വ്യാപാരി

മാസം 40,000 രൂപയിലേറെ വരുമാനം ലഭിക്കുന്നതായിരുന്നു.

സൂററ്റ്: രാജ്യത്തെ വലച്ചിരിക്കുകയാണ് സാമ്പത്തിക പ്രതിസന്ധി. കടുത്ത പ്രതിസന്ധി മൂലം പല സ്ഥാപനങ്ങളും അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. ഇപ്പോള്‍ സൂററ്റിലെ അവസ്ഥ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഇതുവരെ 66000ത്തോളം ഡയമണ്ട് പോളിഷിങ് കേന്ദ്രങ്ങളാണ് അടച്ചു പൂട്ടിയത്. സൂറത്ത് ഡയമണ്ട് വര്‍ക്കേഴ്സ് അസോസിയേഷന്‍ ആണ് ഇക്കാര്യം പുറത്ത് വിട്ടത്.

നിരവധി ചെറുകിട ഡയമണ്ട് പോളിഷിങ് യൂണിറ്റുകള്‍ പൂര്‍ണ്ണമായും അടച്ചിട്ട നിലയിലാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. ചില കേന്ദ്രങ്ങള്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചു. യുഎസും ഇന്ത്യയും തമ്മിലുള്ള വാണിജ്യ യുദ്ധമാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് ജെം ജ്വല്ലറി എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ദിനേഷ് നവാദിയ പറയുന്നത്.

ഇതിനു പുറമെ ഡയമണ്ട് യൂണിറ്റ് അടച്ചുപൂട്ടി ചായക്കട തുടങ്ങിയിരിക്കുകയാണ് മോട്ട വാരാച്ച സ്വദേശിയായ ജിതേന്ദ്ര പവാസിയ. മാസം 40,000 രൂപയിലേറെ വരുമാനം ലഭിക്കുന്നതായിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് 8000-10000 ആയി കുറഞ്ഞുവെന്ന് ജിതേന്ദ്ര പറയുന്നു. കട പൂട്ടിയിട്ട് ഇപ്പോള്‍ ഒരുവര്‍ഷക്കാലമായെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ ചായക്കട നടത്തുകയാണെന്നും ജിതേന്ദ്ര കൂട്ടിച്ചേര്‍ത്തു. പക്ഷേ വീട് നടത്തിക്കൊണ്ടുപോകാനുള്ള വരുമാനം അതുകൊണ്ട് കിട്ടുന്നില്ലെന്നും ജിതേന്ദ്ര പറയുന്നു.

പ്രതിസന്ധിയെ കുറിച്ച് വ്യാപാരികള്‍ പറയുന്നു;

‘കയറ്റുമതി ചെയ്യുന്ന വജ്രത്തിന്റെ 42%വും ചൈനയാണ് ഉപയോഗിക്കുന്നത്. ഈ ഡയമണ്ടുകള്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി അവര്‍ ലോകമെമ്പാടും കയറ്റിയയക്കും. അതില്‍ വലിയൊരു വിഭാഗം യു.എസിലേക്കാണ് പോകുന്നത്. എന്നാല്‍ യു.എസും ചൈനയും തമ്മില്‍ ഒരു വാണിജ്യയുദ്ധം സൃഷ്ടിച്ചിരിക്കുകയാണ് ട്രംപ്. അതു കാരണം യാന്‍ തകര്‍ത്തു. 22-25% തകര്‍ച്ചയാണുണ്ടായിരിക്കുന്നത്. അതേസമയം ചൈനയില്‍ ഉല്പാദന ചിലവ് വര്‍ധിക്കുകയും ചെയ്തു’ ജെം ജ്വല്ലറി എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ദിനേഷ് നവാദിയ പറയുന്നു

സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ഉല്പാദനം വെട്ടിക്കുറച്ചിരിക്കുകയാണെന്നാണ് സൂറത്തില്‍ ഡയമണ്ട് യൂണിറ്റ് നടത്തുന്ന പ്രതിക് ഡുഡേച്ച പറയുന്നത്. ‘കഴിഞ്ഞ നാലുമാസത്തിനിടെ ഫാക്ടറിലെ ഉല്പാദനത്തില്‍ 30% കുറവുണ്ടായിട്ടുണ്ട്. സാമ്പത്തികമാന്ദ്യമാണ് ഇതിന് കാരണം. നേരത്തെ ഞങ്ങള്‍ക്ക് 60 തൊഴിലാളികളുണ്ടായിരുന്നത് ഇപ്പോള്‍ 40 ആയി കുറഞ്ഞു. ഇപ്പോള്‍ ശമ്പളവും കുറച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ പോകാമെന്ന് ഉറപ്പുവരുത്താനാണിത്.’

ജിഎസ്ടിയാണ് തകര്‍ച്ചയ്ക്കു കാരണമെന്നാണ് വ്യാപാരിയായ ലാല്‍ജി പട്ടേല്‍ പറയുന്നത്. ‘ ജിഎസ്ടിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ട്. തൊഴിലുമായി ബന്ധപ്പെട്ട് ഞങ്ങള്‍ 5% ജിഎസ്ടി നല്‍കുന്നുണ്ട്. അതിന് ഇന്‍പുട്ട് ക്രഡിറ്റ് ലഭിക്കാറില്ല. സൂറത്ത് ഡയമണ്ട് അസോസിയേഷന്‍ വഴി ഞങ്ങള്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ സമീപിച്ചിരുന്നു. എന്തെങ്കിലുമൊരു പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍.

Exit mobile version