സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം: കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ കൊണ്ടുവരണമെന്ന് സുപ്രീംകോടതി

മൂന്നാഴ്ചയ്ക്കകം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണം.

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ വിഷയമാണെന്ന് സുപ്രീംകോടതി. സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യക്കെതിരെ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ കൊണ്ടുവരണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെല്‍ വേണം. ഇതില്‍ സുപ്രീംകോടതിക്കോ ഹൈക്കോടതികള്‍ക്കോ എന്തെങ്കിലും ചെയ്യാനാവില്ല. വിഷയത്തില്‍ നയപരമായ തീരുമാനങ്ങളെടുക്കേണ്ടതും നിയമമുണ്ടാക്കേണ്ടതും കേന്ദ്രസര്‍ക്കാരാണ്. മൂന്നാഴ്ചയ്ക്കകം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണം. രാജ്യത്തിന്റെ പരാമാധികാരവും വ്യക്തികളുടെ സ്വകാര്യതയും സന്തുലിതമായി പരിഗണിച്ചുകൊണ്ടുവേണം ചട്ടങ്ങള്‍ രൂപീകരിക്കേണ്ടതെന്നും ജസ്റ്റിസുമാരായ ദീപക് ഗുപ്തയും അനിരുദ്ധ ബോസും അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

വിഷയത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് മൂന്നാഴ്ച സമയം കോടതി അനുവദിച്ചു. ഒക്ടോബര്‍ 22ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. നേരത്തെ, സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരുടെ ഉത്തരവാദിത്തം ഉറപ്പിക്കാനും, സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ഭീകരതയും വ്യാജപ്രചാരണവും തടയാനും, ഇത് ഉപകരിക്കുമെന്നാണ് ഹര്‍ജിക്കാരുടെ വാദം.

വിഷയവുമായി ബന്ധപ്പെട്ട് നിരവധി പൊതുതാല്‍പര്യ ഹര്‍ജികളാണ് വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ളത്. ഇവയെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കും ഹര്‍ജി നല്‍കിയിരുന്നു.

Exit mobile version