പ്രതിഷേധം ഫലം കണ്ടു, ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കില്ല; കേന്ദ്രം പൂര്‍ണ്ണമായും പിന്മാറി, സംസ്ഥാനങ്ങള്‍ക്ക് മൂന്നു ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കാം

ഹിന്ദിക്ക് രാജ്യത്തെ ഒന്നിപ്പിക്കാന്‍ കഴിയുമെന്ന അമിത് ഷായുടെ പ്രസ്താവന തമിഴ്നാട്ടിലും കര്‍ണാടകത്തിലും കടുത്ത പ്രതിഷേധമാണുയര്‍ത്തിയത്.

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ച ഹിന്ദി ഭാഷാ നയത്തില്‍ നിന്നും കേന്ദ്രം പിന്‍വാങ്ങുന്നു. പ്രഖ്യാപനം വന്നതില്‍ പിന്നെ രാജ്യത്തെങ്ങും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് നയത്തില്‍ നിന്നും കേന്ദ്രം പൂര്‍ണ്ണമായും പിന്‍വാങ്ങുന്നത്. സംസ്ഥാനങ്ങള്‍ക്ക് അവരുടെ മാതൃഭാഷ അനുസരിച്ച് ഏതെങ്കിലും മൂന്നു ഭാഷകള്‍ക്കു പ്രാധാന്യം നല്‍കാമെന്നും ഹിന്ദി വേണമെന്നു നിര്‍ബന്ധമില്ലെന്നും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം പറയുന്നു.

മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്കും 26 സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരും കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. ഭൂരിപക്ഷം സംസ്ഥാനങ്ങളും അവരുടെ മാതൃഭാഷ വേണമെന്നാണ് ആവശ്യപ്പെട്ടതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

‘സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ ആവശ്യത്തോട് അനുകൂലമായ സമീപനമാണു സ്വീകരിച്ചത്. ഹിന്ദി നിര്‍ബന്ധമായി തെരഞ്ഞെടുക്കേണ്ടെന്നും ഏതെങ്കിലും മൂന്നു ഭാഷകള്‍ മതിയെന്നും അതില്‍ അവരുടെ മാതൃഭാഷ ഉള്‍പ്പെടുത്താമെന്നും കേന്ദ്രം അവരോടു പറഞ്ഞിട്ടുണ്ട്.’- മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചില മന്ത്രിമാര്‍ കേന്ദ്രത്തെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തിലുള്ള അതൃപ്തി അറിയിച്ചിരുന്നു.

ഹിന്ദിക്ക് രാജ്യത്തെ ഒന്നിപ്പിക്കാന്‍ കഴിയുമെന്ന അമിത് ഷായുടെ പ്രസ്താവന തമിഴ്നാട്ടിലും കര്‍ണാടകത്തിലും കടുത്ത പ്രതിഷേധമാണുയര്‍ത്തിയത്. തുടര്‍ന്ന് ഹിന്ദി അടിച്ചേല്‍പ്പിക്കില്ലെന്ന വിശദീകരണവുമായി അമിത് ഷാ തന്നെ രംഗത്ത് വരികയായിരുന്നു.

Exit mobile version