മരുമകളെ ക്രൂരമായി മര്‍ദ്ദിച്ച് റിട്ട. ഹൈക്കോടതി ജഡ്ജിയും ഭാര്യയും മകനും; ക്രൂരത സ്ത്രീധനത്തിന്റെ പേരില്‍, ഞെട്ടിച്ച് ദൃശ്യങ്ങള്‍

ഗാര്‍ഹിക പീഡനത്തിന് മരുമകള്‍ സിന്ധു പരാതി നല്‍കിയിരുന്നു.

ഹൈദരാബാദ്: സ്ത്രീധനത്തിന്റെ പേരില്‍ മരുമകളെ ക്രൂരമായി മര്‍ദ്ദിച്ച് റിട്ട. ഹൈക്കോടതി ജഡ്ജിയും കുടുംബവും. ജഡ്ജിയും ഭാര്യയും മകനും ചേര്‍ന്നാണ് ക്രൂരമായി മര്‍ദ്ദിച്ചത്. കൊച്ചു കുഞ്ഞിന്റെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. സിസിടിവിയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് ക്രൂരത പുറംലോകം അറിയുന്നത്.

വാക്ക് തര്‍ക്കത്തിന് പിന്നാലെ റാവുവിന്റെ മകന്‍ മരുമകളെ അടിച്ച് സോഫയില്‍ ഇടുന്നതും പേരക്കുട്ടികളുടെ മുന്നില്‍ വച്ച് ഭാര്യയും റാവുവും ചേര്‍ന്ന് മകന്റെ ഭാര്യയെ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അമ്മയെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്ന പിഞ്ചുകുഞ്ഞിനെയും കാണാം. ഇത് ഏവരുടെയും നെഞ്ചകം തകര്‍ക്കുന്ന കാഴ്ച കൂടിയാണ്.

2017ല്‍ വിരമിച്ച നൂട്ടി രാമമോഹന റാവു, ഭാര്യ നൂട്ടി ദുര്‍ഗ ജയ ലക്ഷ്മി, മകന്‍ നൂട്ടി വസിഷ്ടക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് മരുമകള്‍ സിന്ധു പരാതി നല്‍കിയിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു ഗാര്‍ഹിക പീഡനമെന്നും പരാതിയില്‍ സിന്ധു ആരോപിച്ചിരുന്നു. ഇപ്പോള്‍ സിന്ധുവിന്റെ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സിനിമ കഴിഞ്ഞ് തിരിച്ച് വന്നപ്പോള്‍ താന്‍ ഉറങ്ങുന്നത് കണ്ടതോടെയാണ് ഭര്‍ത്താവ് മര്‍ദ്ദനം തുടങ്ങിയതെന്ന് സിന്ധു പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ വന്നതോടെ താന്‍ സഹായത്തിനായി ഒച്ചവച്ചു. ഇതോടെയാണ് റിട്ട.ജഡ്ജിയും ഭാര്യയും മകനെ സഹായിക്കാന്‍ എത്തിയതെന്നും പരാതിക്കാരി വിശദമാക്കുന്നു.

Exit mobile version