രാമായണ എക്‌സ്പ്രസ്സ്; ആദ്യയാത്രയില്‍ യാത്രക്കാര്‍ക്ക് അനുഗ്രഹം നല്‍കാന്‍ രാമനും സീതയും ഹനുമാനും സ്‌റ്റേഷനില്‍

ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റെയില്‍വെ സ്റ്റേഷനിലായിരുന്നു രാമായണ എക്‌സ്പ്രസിന്റെ ഫ്‌ളാഗ്ഓഫ് ചടങ്ങ്

ന്യൂഡല്‍ഹി: തീര്‍ത്ഥാടന ടൂറിസം ലക്ഷ്യമിട്ട് ഇന്ത്യന്‍ റെയില്‍വെ ആരംഭിച്ച രാമായണ എക്സ്പ്രസിന്റെ ഫ്‌ളാഗ്ഓഫ് ചടങ്ങിനിടെ യാത്രക്കാര്‍ക്ക് അനുഗ്രഹം നല്‍കാന്‍ രാമായണത്തിലെ കഥാപാത്രങ്ങളെത്തി. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റെയില്‍വെ സ്റ്റേഷനിലായിരുന്നു രാമായണ എക്‌സ്പ്രസിന്റെ ഫ്‌ളാഗ്ഓഫ് ചടങ്ങ്. യാത്രക്കാരില്‍ അധികവും വിരമിച്ച ജീവനക്കാരായിരുന്നു. റെയില്‍വെ യാത്രക്കാര്‍ക്കായി ഒരുക്കിയ സര്‍പ്രൈസ് ശരിക്കും അവരെ ഞെട്ടിക്കുകയും ചെയ്തു. രാമന്റെയും സീതയുടെയും ഹനുമാന്റെയും അനുഗ്രഹം വാങ്ങാനുള്ള തിക്കുംതിരക്കുമായി പിന്നീട് റെയില്‍വെ സ്റ്റേഷനില്‍.

രാമായണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രധാന സ്ഥലങ്ങളിലൂടെ തീര്‍ത്ഥാടകരെ കൊണ്ടുപോകുന്ന തരത്തിലാണ് രാമായണ എക്‌സ്പ്രസിന്റെ യാത്ര. സഫ്ദര്‍ജംഗില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ ആദ്യസ്റ്റോപ്പ് അയോധ്യയിലാണ്. അവിടെ സഞ്ചാരികള്‍ക്ക് ഹനുമാന്‍ഘട്ട്, രാംകോട്ട്, കണകഭഗവന്‍ ക്ഷേത്രം എന്നിവ സന്ദര്‍ശിക്കാം. തുടര്‍ന്ന്, രാമന്റെ വനവാസകാലത്ത് ഭരതന്‍ താമസിച്ചിരുന്നെന്ന് വിശ്വസിക്കുന്ന ഗ്രാമമായ ബംഗാളിലെ നന്ദിഗ്രാം, സീതയുടെ ജന്മസ്ഥലമായ മിഥില സ്ഥിതിചെയ്യുന്ന സീതാമര്‍ഹി, ജനക്പുര്‍, വാരാണസി, പ്രയാഗ്, ശൃംഗവേര്‍പുര്‍, ചിത്രകൂട്, നാസിക്ക്, ഹംപി എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തിയശേഷം തീവണ്ടി രാമേശ്വരത്തെത്തും. 16 ദിവസം കൊണ്ട് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കും. 800 സീറ്റാണുള്ളത്. ഭക്ഷണമടക്കം ഒരാള്‍ക്ക് 15,120 രൂപയാണ് ചെലവ്.

രണ്ടാംഘട്ടം ശ്രീലങ്കയിലെ നാലു കേന്ദ്രങ്ങള്‍. ഇതിന് വേറെയാണ് ചാര്‍ജ്ജ്. ചെന്നൈ കൊളംബോ വിമാനത്തില്‍ ആറു ദിവസത്തെ പാക്കേജ്. 47,600 രൂപയാണ് നിരക്ക്, കാന്‍ഡി, നുവാര എലിയ, കൊളംബോ, നെഗോംബോ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഇന്ത്യന്‍ റെയില്‍വെ വരുമാനം മെച്ചപ്പെടുത്താനുള്ള പുതിയ പദ്ധതിയായാണ് രാമായണ എക്‌സ്പ്രസിനെ കാണുന്നത്. ഇത്തരത്തിലുള്ള മൂന്ന് ട്രെയിനുകള്‍ കൂടി ആരംഭിക്കാന്‍ റെയില്‍വെ ആലോചിക്കുന്നുണ്ട്.

Exit mobile version