ഭാര്യയെ പാര്‍ട്ടി ഓഫീസില്‍ വെച്ച് പൊതിരെ തല്ലി ബിജെപി നേതാവ്; സംഭവം വിവാഹമോചന കേസ് കോടതിയില്‍ നിലനില്‍ക്കെ, വീഡിയോ

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ആസാദ് സിങ്ങിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി.

ന്യൂഡല്‍ഹി: ഭാര്യയെ പാര്‍ട്ടി ഓഫീസില്‍ വെച്ച് പൊതിരെ തല്ലി ബിജെപി നേതാവ്. മെഹ്റൗലി ജില്ലാ അധ്യക്ഷന്‍ ആസാദ് സിങ് ആണ് മുന്‍മേയറും ഭാര്യയുമായ സരിത ചൗധരിയെ ക്രൂരമായി മര്‍ദ്ദിച്ചത്. പാര്‍ട്ടിയുടെ ഡല്‍ഹി ഓഫീസില്‍ വെച്ചാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇരുവരുടെയും വിവാഹ മോചന കേസ് കോടതിയില്‍ നിലനില്‍ക്കെയാണ് ഈ മര്‍ദ്ദനം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ആസാദ് സിങ്ങിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ബിജെപി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി പ്രത്യേക സമിതിയെ നിശ്ചയിക്കുകയും ചെയ്തു. മുതിര്‍ന്ന നേതാവ് പ്രകാശ് ജാവ്ദേക്കര്‍ പങ്കെടുത്ത പാര്‍ട്ടി യോഗത്തിന് പിന്നാലെയായിരുന്നു സംഭവം.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാവ്ദേക്കര്‍ വിളിച്ചുചേര്‍ത്ത യോഗത്തിനു ശേഷം പുറത്തിറങ്ങുന്നതിനിടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഭാര്യയാണ് തന്നെ ആദ്യം ആക്രമിക്കാന്‍ ശ്രമിച്ചതെന്നും സ്വയരക്ഷയ്ക്കായി അവരെ തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും ആസാദ് സിങിന്റെ വിശദീകരണം.

Exit mobile version