ഗതാഗത നിയമം ലംഘിച്ചതിന് പിഴയിട്ടു; ഹെല്‍മെറ്റ് വലിച്ചെറിഞ്ഞ് നടുറോഡില്‍ ആത്മഹത്യാഭീഷണി മുഴക്കി യുവതി, നാടകീയ രംഗങ്ങള്‍ ഡല്‍ഹിയില്‍

താന്‍ ജീവനൊടുക്കിയാല്‍ അതിന്റെ ഉത്തരവാദി പോലീസ് ഉദ്യോഗസ്ഥരായിരിക്കുമെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: ഗതാഗത നിയമം ലംഘിച്ചതിനെ തുടര്‍ന്ന് പിഴയിട്ടതില്‍ പ്രതിഷേധിച്ച് നടുറോഡില്‍ വെച്ച് ആത്മഹത്യാ ഭീഷണി മുഴക്കി യുവതി. ഇരുചക്ര വാഹനം ഓടിക്കുന്നതിന്റെ ഇടയ്ക്ക് ഫോണില്‍ സംസാരിച്ചതിനാണ് യുവതിയെ പിടികൂടിയത്. ഇവരുടെ സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റിനും തകരാറുണ്ടായിരുന്നു. ഇതിനെല്ലാം ചേര്‍ത്ത് പോലീസ് പിഴയീടാക്കി.

ഈ സമയം യുവതി പിഴ ഈടാക്കരുതെന്ന് പോലീസിനോട് കേണപേക്ഷിച്ചു. എന്നാല്‍ അതൊന്നും ഉദ്യോഗസ്ഥര്‍ ചെവികൊണ്ടില്ല. പിഴയട്ക്കാന്‍ രസീത് എഴുതി നല്‍കുകയും ചെയ്തു. ഇതോടെ യുവതിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നു. കൈയ്യില്‍ വെച്ചിരുന്ന ഹെല്‍മെറ്റ് നടുറോഡിലേയ്ക്ക് വലിച്ചെറിഞ്ഞ ശേഷം പോലീസിനു നേരെ ആക്രോശിച്ചു. പിന്നാലെ റോഡിലേയ്ക്ക് ഇറങ്ങി നിന്ന് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.

താന്‍ ജീവനൊടുക്കിയാല്‍ അതിന്റെ ഉത്തരവാദി പോലീസ് ഉദ്യോഗസ്ഥരായിരിക്കുമെന്നും യുവതി കൂട്ടിച്ചേര്‍ത്തു. 20 മിനിറ്റോളമാണ് ഇവരുടെ പ്രകടനം നീണ്ടത്. ഇതേ തുടര്‍ന്ന് വലിയ തോതില്‍ ഗതാഗത കുരുക്കും ഉണ്ടായി. ഇവര്‍ക്ക് ചുറ്റും വഴിയാത്രക്കാരും കൂടിയതോടെ യുവതിയുടെ മേല്‍വിലാസം എഴുതി വാങ്ങിയ പോലീസുകാര്‍ ഇവരോട് നേരിട്ട് സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞ് വിട്ടയച്ചു.

Exit mobile version