തുണികടയിലെ ഡ്രസിംഗ് റൂമില്‍ ഒളിക്യാമറ; പരാതിയുമായി യുവതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു പ്രമുഖ തുണികടയിലെ ഡ്രസിംഗ് റൂമില്‍ ഒളിക്യാമറ വെച്ചതായി പരാതി. ദക്ഷിണ ദില്ലിയിലെ ഗ്രേറ്റര്‍ കൈലാഷിലെ എം ബ്ലോക്കിലുള്ള ഷോറൂമിലാണ് സംഭവം. മാധ്യമപ്രവര്‍ത്തകയാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയത്. എന്നാല്‍ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന ആരോപണം ഉയരുന്നുണ്ട്.

യുവതി നല്‍കിയ പരാതിയില്‍ കടയിലെ ജീവനക്കാരന്‍ ഒളിക്യാമറയിലെ തത്സമയ ദൃശ്യങ്ങള്‍ കണ്ടതായും പറയുന്നു. സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ലെന്ന ആരോപണം ശക്തമാണ്.

ഓഗസ്റ്റ് 31നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. യുവതി ഷോറൂമിലെ ഡ്രസിംഗ് റൂമില്‍ നിന്നും ഡ്രസ്സ് ധരിച്ച് നോക്കുകയായിരുന്നു. ഇതിനിടെ കടയിലെ ഒരു ജീവനക്കാരി വന്ന് ഈ റൂമില്‍ നിന്നും മറ്റൊരു റൂമിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. കാരണം തിരക്കിയ യുവതിക്ക് ഷോറൂമിലെ ജീവനക്കാരി രഹസ്യക്യാമറ കാണിച്ച് കൊടുക്കുകായായിരുന്നു.

ഇത് യുവതി കടയുടമയോട് പരാതിപ്പെട്ടെങ്കിലും യാതൊരു ഗുണവും ഉണ്ടായില്ല. തുടര്‍ന്ന് യുവതി പോലീസില്‍ പരാതിപ്പെട്ടു. പരാതി ലഭിച്ച് മൂന്ന് ദിവസത്തിനകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു നടപടിയെടുത്തതായി ഗ്രേറ്റര്‍ കൈലാഷ് പോലീസ് അറിയിച്ചു.

Exit mobile version