നിര്‍മ്മാതാവില്‍ നിന്ന് കോടികള്‍ വാങ്ങി വഞ്ചിച്ചു; ഹിന്ദി നടന്‍ പ്രശാന്ത് നാരായണനും ഭാര്യയും പിടിയില്‍

80 ലക്ഷം രൂപ അക്കൗണ്ടിലേക്കും 40 ലക്ഷം രൂപ വിദേശത്ത് നിന്നുമാണ് കൈമാറിയത്.

കണ്ണൂര്‍: സിനിമാ നിര്‍മ്മാതാവില്‍ നിന്നും കോടികള്‍ തട്ടി വഞ്ചിച്ച കേസില്‍ ഹിന്ദി നടന്‍ പ്രശാന്ത് നാരായണനും ഭാര്യ ഷോണയും പിടിയില്‍. നിര്‍മ്മാതാവ് തോമസ് പണിക്കര്‍ നല്‍കിയ പരാതിയിലാണ് എടക്കാട് പോലീസ് മുംബൈയില്‍ നിന്ന് പ്രശാന്തിനെ പിടികൂടിയത്. കണ്ണൂര്‍ സ്വദേശിയാണ് പിടിയിലായ പ്രശാന്ത് നാരായണന്‍.

മുംബൈയിലുള്ള ഇന്‍ടെക് ഇമേജസ് പ്രൈവറ്റ് ലിമിറ്റഡില്‍ ഡയറക്ടറാക്കാമെന്ന് പറഞ്ഞ് 1.20 കോടി രൂപ വാങ്ങിയ ശേഷം കബളിപ്പിച്ച് മുങ്ങുകയായിരുന്നു. തോമസ് പണിക്കര്‍ നിര്‍മ്മിച്ച സൂത്രക്കാരന്‍ എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് പ്രശാന്ത് നാരായണന്‍ പണം വാങ്ങിയത്. ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ടെക് കമ്പനിയില്‍ ഡയറക്ടറാക്കാമെന്നും ആറുമാസത്തിനുള്ളില്‍ വന്‍തുക ലാഭമായി നല്‍കുമെന്നും പറഞ്ഞാണ് പ്രശാന്ത് നാരായണന്‍ തുക കൈപറ്റിയത്.

80 ലക്ഷം രൂപ അക്കൗണ്ടിലേക്കും 40 ലക്ഷം രൂപ വിദേശത്ത് നിന്നുമാണ് കൈമാറിയത്. മുംബൈയില്‍ എത്തി കമ്പനിയെ കുറിച്ചന്വേഷിച്ചപ്പോഴാണ് അത്തരമൊരു സ്ഥാപനം നിലവില്‍ ഇല്ലെന്ന് ബോധ്യപ്പെട്ടതും താന്‍ കബളിപ്പിക്കപ്പെട്ടതായി മനസിലായതെന്നും നിര്‍മ്മാതാവ് പരാതിയില്‍ പറയുന്നു. ശേഷം മുംബൈയിലും എടക്കാടും ഉള്ള പ്രശാന്തിന്റെ വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Exit mobile version