കുഴിയില്‍ വീണ് സാരമായി പരിക്കേറ്റ മാവോവാദി നേതാവിനെ 12 കിലോമീറ്റര്‍ നടന്ന് ആശുപത്രിയില്‍ എത്തിച്ച് പോലീസ് സംഘം

കുഴിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.

റായ്പുര്‍: കുഴിയില്‍ വീണ് സാരമായി പരിക്കേറ്റ മാവോവാദി നോതാവിനെ 12 കിലോമീറ്റര്‍ നടന്ന് ആശുപത്രിയില്‍ എത്തിച്ച് പോലീസ് സംഘം. വാഹനം കടന്നു ചെല്ലാത്ത കൊടുങ്കാട്ടിലൂടെയാണ് പോലീസ് മാവോവാദി നേതാവിനെ ചുമലിലേറ്റി പോലീസ് നടന്നത്.

ഛത്തീസ്ഗഢിന്റെ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്(ഡിആര്‍ജി) സംഘം മദ്കം ഹിദ്മയെന്ന മാവോവാദി നേതാവിനെയാണ് മരക്കമ്പുകള്‍ കൂട്ടിക്കെട്ടിയ മഞ്ചത്തില്‍ ഇരുത്തി ആശുപത്രിയില്‍ എത്തിച്ചത്. മദ്കം ഹിദ്മയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഡിആര്‍ജി സംഘം മാവോവാദികള്‍ക്കായി വനത്തിനുള്ളില്‍ തെരച്ചില്‍ നടത്തുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച മദ്കം ആഴമുള്ള കുഴിയില്‍ വീഴുകയായിരുന്നു.

കുഴിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇയാള്‍ അടുത്തുള്ള ഗ്രാമത്തില്‍ അഭയം തേടുകയായിരുന്നു. അവിടെ പ്രകൃതി ചികിത്സയിലായിരുന്ന ഇയാളെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. വീഴ്ചയിലേറ്റ ഗുരുതരപരിക്ക് കാരണം നടക്കാന്‍ പോലുമാവാതെ അവശനിലയിലായിരുന്ന ഇയാള്‍.

തുടര്‍ന്ന് റിസര്‍വ് പോലീസംഗങ്ങള്‍ മദ്മത്തെ മരക്കമ്പുകള്‍ കൂട്ടിക്കെട്ടിയ മഞ്ചത്തില്‍ ഇരുത്തി മാറി മാറി ചുമന്ന് ദന്തേവാദ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 2008 മുതലാണ് മാവോവാദി സംഘത്തില്‍ മദ്കം സജീവമായത്. സ്ഫോടകവസ്തുക്കള്‍ സ്ഥാപിക്കുന്നതില്‍ വിദഗ്ധന്‍ കൂടിയാണ് ഇയാള്‍.

Exit mobile version