ദളിത് കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കില്ല; വീട്ടില്‍ നിന്ന് പാത്രം കൊണ്ടുവന്ന് മേല്‍ജാതിയിലെ വിദ്യാര്‍ത്ഥികള്‍, സംഭവം ഉത്തര്‍പ്രദേശിലെ പ്രൈമറി സ്‌കൂളില്‍

താഴ്ന്ന ജാതിയില്‍പ്പെട്ട കുട്ടികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കരുതെന്ന് അവര്‍ക്ക് വീട്ടില്‍നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് അവര്‍ പറയുന്നതെന്നും പ്രിന്‍സിപ്പാള്‍ കൂട്ടിച്ചേര്‍ത്തു.

രാംപുര്‍: ദളിത് കുട്ടികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനാകില്ലെന്ന് പറഞ്ഞ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്ന് പാത്രം കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. മേല്‍ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് പാത്രം വീട്ടില്‍ നിന്ന് കൊണ്ടുവന്ന് കഴിക്കുന്നത്. ഉത്തര്‍പ്രദേശിലെ രാംപുരിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം.

‘സ്‌കൂളില്‍ എല്ലാ പാത്രത്തിലും എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാം. ഞങ്ങള്‍ക്കത് പറ്റില്ല. അതാണ് വീട്ടില്‍നിന്ന് പാത്രം കോണ്ടുവരുന്നത്’ വിദ്യാര്‍ത്ഥി പറയുന്നു. ദേശീയമാധ്യമത്തോടായിരുന്നു കുട്ടിയുടെ പ്രതികരണം. വീട്ടില്‍നിന്ന് പാത്രം കൊണ്ടുവരരുതെന്ന് കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രവണത തുടരുന്നതായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി ഗുപ്തയും വെളിപ്പെടുത്തി.

എല്ലാവരും ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കണമെന്നാണ് ഞങ്ങള്‍ കുട്ടികളോട് പറയാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ നിര്‍ദേശം മേല്‍ജാതിയില്‍പ്പെട്ട കുട്ടികള്‍ അനുസരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവര്‍ ഭക്ഷണം കഴിക്കുന്നത് മാറിയിരുന്നാണ്. താഴ്ന്ന ജാതിയില്‍പ്പെട്ട കുട്ടികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കരുതെന്ന് അവര്‍ക്ക് വീട്ടില്‍നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് അവര്‍ പറയുന്നതെന്നും പ്രിന്‍സിപ്പാള്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version