‘പ്രവര്‍ത്തകരെല്ലാം ക്രിമിനലുകള്‍, അവരെ കുത്തിനിറയ്ക്കുന്നത് നേതാക്കളും’; ബിജെപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര എംഎല്‍എ, പാര്‍ട്ടി വിടുമെന്ന് നേതാവ്

അടുത്തയാഴ്ച പാര്‍ട്ടി നേതൃത്വത്തിന് രാജി സമര്‍പ്പിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുംബൈ: ബിജെപി പാര്‍ട്ടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര എംഎല്‍എ അനില്‍ ഗോട്ട്. താന്‍ പാര്‍ട്ടി വിടുകയുമാണെന്ന് നേതാവ് അറിയിച്ചു. നിലവില്‍ പാര്‍ട്ടിയിലുള്ളത് അത്രയും ക്രിമിനലുകളാണെന്ന് അനില്‍ ഗോട്ട് പറയുന്നു. ക്രിമിനലുകളെ പാര്‍ട്ടിയിലേയ്ക്ക് വിളിച്ചുവരുത്തി നേതാക്കള്‍ അംഗത്വം നല്‍കി വളര്‍ത്തുകയുമാണെന്നും അദ്ദേഹം ആരോപിച്ചു.

അടുത്തയാഴ്ച പാര്‍ട്ടി നേതൃത്വത്തിന് രാജി സമര്‍പ്പിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി വിട്ട ശേഷം അനില്‍ ഗോട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് ലഭിക്കുന്ന വിവരം. നവംബര്‍ 19 ന് നിയമസഭാ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കുമെന്നും എംഎല്‍എ സ്ഥാനവും ബിജെപിയില്‍ നിന്നുള്ള അംഗത്വവും രാജിവെക്കുകയാണെന്നും അനില്‍ പറഞ്ഞു. ‘ബിജെപിയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ എണ്ണം ഏറിവരികയാണ്. ദുലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി തനിക്കും ചില അനുഭവങ്ങള്‍ ഉണ്ടായി. ഇനിയും പാര്‍ട്ടിയുമായി സഹകരിച്ചുപോകുന്നതില്‍ ബുദ്ധിമുട്ടുണ്ട്’- അനില്‍ ഗോട്ട് പറയുന്നു.

ബിജെപിയിലെ ചില നേതാക്കള്‍ ചില ക്രിമിനലുകളെ പാര്‍ട്ടിയില്‍ തിരുകിക്കയറ്റിയിട്ടുണ്ട്. ഇവരാണ് സ്ഥാനാര്‍ത്ഥികളാകാന്‍ ഒരുങ്ങുന്നത്. അവര്‍ വിജയിച്ചുകഴിഞ്ഞാല്‍ ദുലെ നഗരത്തെ തന്നെ അവര്‍ ഇല്ലായ്മ ചെയ്യും. അഴിമതി ഇവിടെ പെരുകും. ഇനിയും അവരുടെ ആശയങ്ങളുമായി യോജിച്ചുപോകാനാകില്ല. അടുത്ത മാസം നടക്കാനിരിക്കുന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നും അനില്‍ പറഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് 2009 ല്‍ അനില്‍ ഗോട്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുന്നത്. പിന്നീട് 2014 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേരുകയായിരുന്നു.

Exit mobile version