റാഗിങ്; ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ബലംപ്രയോഗിച്ച് മൊട്ടയടിച്ചു, ഇരയായത് നൂറിലധികം വിദ്യാര്‍ത്ഥികള്‍

സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

ലഖ്നൗ: ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ റാഗിങിന് ഇരയായതായി പരാതി. നൂറിലധികം വിദ്യാര്‍ത്ഥികളെ ബലംപ്രയോഗിച്ച് മൊട്ടയടിപ്പിച്ച് തൊഴാന്‍ നിര്‍ബന്ധിച്ചുവെന്നാണ് പരാതി. ഉത്തര്‍പ്രദേശിലെ സയ്ഫായിലുള്ള യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചൊവ്വാഴ്ചയാണ് റാഗിങ് നടന്നത്.

സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ക്യാംപസിലെ റാഗിങ് പരിശോധിക്കാന്‍ പ്രത്യേക സംഘമുണ്ടെന്നും സമാനമായ സംഭവത്തില്‍ നേരത്തെ നിരവധിപേരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും വൈസ് ചാന്‍സലര്‍ ഡോ. രാജ്കുമാര്‍ പറയുന്നു. ഇപ്പോഴുണ്ടായ ഈ പ്രവര്‍ത്തിക്കെതിരെയും നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം നടപടികള്‍ വെച്ചുപൊറുപ്പിക്കില്ല. സംഭവം അന്വേഷിച്ച് വരികയാണ്. റാഗിങ് വിരുദ്ധ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുക. ഏത് വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരം സംഭവങ്ങളെ സംബന്ധിച്ച് പരാതി നല്‍കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അകലെ നിന്ന് ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

വെള്ള വസ്ത്രമിട്ട ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ വരിയായി നടന്ന് പോകുന്നു. ഇവരുടെ തല മൊട്ടയടിച്ചതാണ്. കുറച്ച് കഴിഞ്ഞ് ഇവര്‍ ജോഗിംഗ് ചെയ്ത് മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ പോയി വണങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്.

Exit mobile version