ജമ്മുവില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു; അഞ്ച് ജില്ലകളില്‍ 2ജി നെറ്റ് ലഭ്യമാക്കി

നീണ്ട പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവിടെ 2ജി കണക്ടിവിറ്റി പുനസ്ഥാപിച്ചത്

ശ്രീനഗര്‍: ജമ്മു-കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദു ചെയ്തതിനെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. അഞ്ച് ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്. ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപുര്‍ എന്നീ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്.

നീണ്ട പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവിടെ 2ജി കണക്ടിവിറ്റി പുനഃസ്ഥാപിച്ചത്. ഇതിനു പുറമെ കാശ്മീര്‍ താഴ്വരയിലെ പതിനേഴ് എക്സ്ചേഞ്ചുകളിലെ ലാന്‍ഡ്ലൈന്‍ കണക്ഷനുകളും സര്‍ക്കാര്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. അതേസമയം കാശ്മീര്‍ താഴ്വരയില്‍ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല.

തീവ്രവാദികള്‍ ടെലികോം സേവനങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ ആഴ്ചയോടെ ഇവ പഴയപടിയാകുമെന്നും ചീഫ് സെക്രട്ടറി ബിവിആര്‍ സുബ്രമണ്യം വ്യക്തമാക്കി.

Exit mobile version