വിവാഹമോചനത്തിന്റെ പേരില്‍ മകന് സ്‌കൂളില്‍ പ്രവേശനം നല്‍കിയില്ല; പരാതിയുമായി അമ്മ, കാരണം വ്യക്തമാക്കി സ്‌കൂള്‍ അധികൃതര്‍

സിംഗിള്‍ പേരന്റിന്റെ കുട്ടിക്ക് സ്‌കൂളില്‍ അഡ്മിഷന്‍ നല്‍കാനാവില്ലെന്ന് പ്രിന്‍സിപ്പാള്‍ സൈറ കെന്നഡി തന്നോട് പറഞ്ഞതെന്ന് സുജാത പറയുന്നു. അത്തരം കുട്ടികളെ കൈകാര്യം ചെയ്യാന്‍ പ്രയാസമാണ്. അവര്‍ സ്‌കൂളില്‍ പ്രശ്നക്കാരാകും എന്ന വിശദീകരണവും പ്രിന്‍സിപ്പാള്‍ നല്‍കി

ന്യൂഡല്‍ഹി: മുംബൈയില്‍ വിവാഹമോചിതരായ മാതാപിതാക്കളുടെ മക്കള്‍ക്ക് പ്രവേശനം നല്‍കാനവില്ലെന്ന് സകൂള്‍ അധികൃതര്‍. നവി മുംബൈയില്‍ റയാന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സെന്റ് ലോറന്‍സ് സ്‌കൂളിനെതിരെയാണ് സുജാത മോഹിതെ എന്ന 27 വയസുകാരി അമ്മയുടെ പരാതി.

സെന്റ് ലോറന്‍സ് സ്‌കൂളില്‍ പ്രവേശനം ലഭിക്കാനുള്ള അഭിമുഖ പരീക്ഷയില്‍ സുജാതയും ഏഴു വയസുള്ള മകനും പങ്കെടുത്തിരുന്നു. പരീക്ഷയില്‍ വിജയിച്ചതായി സ്‌കൂളില്‍ നിന്ന് സുജാതയ്ക്ക് അറിയിപ്പും ലഭിച്ചു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ പിതാവിനെ കുറിച്ച് അന്വേഷിച്ചു.

വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നും താന്‍ ഒറ്റയ്ക്കാണ് മകനെ വളര്‍ത്തുന്നതെന്നും യുവതി സ്‌കൂള്‍ അധികൃതരോട് പറഞ്ഞു. ശേഷം പ്രവേശനനടപടികള്‍ പൂര്‍ത്തിയായെന്നും മകന് പ്രവേശനം നല്‍കാനാവില്ലെന്നുമുള്ള മറുപടിയാണ് പിന്നീട് സ്‌കൂളില്‍ നിന്ന് ലഭിച്ചതെന്നും സുജാത പറഞ്ഞു.

കാരണം അന്വേഷിച്ചപ്പോഴാണ് സിംഗിള്‍ പേരന്റിന്റെ കുട്ടിക്ക് സ്‌കൂളില്‍ അഡ്മിഷന്‍ നല്‍കാനാവില്ലെന്ന് പ്രിന്‍സിപ്പാള്‍ സൈറ കെന്നഡി തന്നോട് പറഞ്ഞതെന്ന് സുജാത പറയുന്നു. അത്തരം കുട്ടികളെ കൈകാര്യം ചെയ്യാന്‍ പ്രയാസമാണ്. അവര്‍ സ്‌കൂളില്‍ പ്രശ്നക്കാരാകും എന്ന വിശദീകരണവും പ്രിന്‍സിപ്പാള്‍ നല്‍കി.

ഇരുവരും തമ്മിലുള്ള സംഭാഷണം സുജാത റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു. സംഭവം സോഷ്യല്‍മീഡിയയിലൂടെ അറിഞ്ഞ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിഷയം മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.

Exit mobile version