ജമ്മുകാശ്മീര്‍ സ്‌ഫോടനം; കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് രാജ്യത്തിന്റെ മുഴുവന്‍ പിന്തുണയുണ്ടാകും; സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജമ്മു കാഷ്മീരില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ഈ രാജ്യത്തിന്റെ മുഴുവന്‍ പിന്തുണയുമുണ്ടായിരിക്കുമെന്നും സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി കുറിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന് മറക്കാനാവാത്ത തിരിച്ചടി നല്‍കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും പറഞ്ഞു.

ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ അവന്തിപൊരയ്ക്ക് അടുത്ത് ഗൊരിപൊരയില്‍ വച്ച് സിആര്‍പിഎഫ് വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ സ്ഫോടക വസ്തുകള്‍ നിറച്ച ട്രക്ക് ഇടിച്ചു കയറ്റിയാണ് സ്ഫോടനം നടന്നത്. 70 വാഹനങ്ങളുടെ ഇടയിലേക്കാണ് സ്ഫോടക വസ്തുകള്‍ നിറച്ച വാഹനം ഇടിച്ച് കയറിയത്. ആക്രമണത്തില്‍ 30 ജവാന്‍മാര്‍ മരിച്ചിരുന്നു.

ആക്രമണത്തില്‍ 44-ഓളം ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തീവ്രവാദി സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 18 വര്‍ഷത്തിനിടയില്‍ ജമ്മുവില്‍ നടക്കുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണിത്.

Exit mobile version