മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ

ബിഎസ്എന്‍എല്‍ ബില്‍ വ്യാജമായി നിര്‍മ്മിച്ചു എന്ന പരാതിയെ തുടര്‍ന്ന് തൃക്കാക്കര പോലീസ് ആണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

കൊച്ചി: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. ബിഎസ്എന്‍എല്‍ ബില്‍ വ്യാജമായി നിര്‍മ്മിച്ചു എന്ന പരാതിയെ തുടര്‍ന്ന് തൃക്കാക്കര പോലീസ് ആണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലമ്പൂരില്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോള്‍ ആണ് ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്തത്.

ഷാജന്‍ സ്‌കറിയയെ കൊച്ചിയില്‍ എത്തിക്കുമെന്നാണ് വിവരം. ഡല്‍ഹിയില്‍ താമസിക്കുന്ന രാധാകൃഷ്ണന്‍ എന്നയാള്‍ മുഖ്യമന്ത്രിയ്ക്ക് ഇ മെയില്‍ വഴി നല്‍കിയ പരാതിയില്‍ ആണ് നടപടി.

അതേസമയം, മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഷാജന്‍ സ്‌കറിയ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. രാവിലെ നിലമ്പൂര്‍ എസ്എച്ച്ഒയ്ക്ക് മുന്നില്‍ ഹാജരാകണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. വീഴ്ച വരുത്തിയാല്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ഈ മാസം 17 ന് ഹാജരാകാന്‍ ആയിരുന്നു ഷാജന്‍ സ്‌കറിയയോട് കോടതി നേരത്തെ ആവശ്യപ്പെട്ടത്.

നിലമ്പൂര്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയ നല്‍കിയ പരാതിയില്‍ ആയിരുന്നു ഷാജന്‍ സ്‌കറിയക്കെതിരെ പോലീസ് കേസെടുത്തത്. കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ കോടതി നേരത്തെയും ഷാജന്‍ സ്‌കറിയയെ വിമര്‍ശിച്ചിരുന്നു. ഹര്‍ജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജന്‍ സ്‌കറിയയുടേതെന്നുമായിരുന്നു ജസ്റ്റിസ് കെ ബാബു നേരത്തെ വിമര്‍ശിച്ചത്. എന്നാല്‍ അമ്മയുടെ അസുഖം കാരണം ഹാജരാകാന്‍ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ഷാജന്‍ ആവശ്യപ്പെട്ടത്.

Exit mobile version