ആശുപത്രിയിലെ ആദ്യത്തെ മൃഗരോഗിയായി ഒരു കടലാമ. വംശനാശഭീഷണി നേരിടുന്ന കെംപ്‌സ് റിഡ്‌ലി ഇനത്തില്‍പ്പെട്ട കടലാമയായ കാലെയ്ക്ക്, യുഎസിലെ അലബാമയിലെ ഡെകാതുർ മോർഗൻ ഹോസ്പിറ്റലിൽ സിടി സ്കാൻ നടത്തിയതോടെയാണ് ലോകശ്രദ്ധ നേടിയത്.
2020 മുതൽ കാലെ താമസിക്കുന്ന കുക്ക് മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയാണ് ഈ സിടി സ്കാന്‍ ചിത്രങ്ങള്‍ ഫേസ് ബുക്ക് പേജില്‍ പങ്കുവച്ചത്. 2019 ല്‍ മത്സ്യബന്ധന തൊഴിലാളികളുടെ കൊളുത്തില്‍ കുരുങ്ങിയ ആമയുടെ പുറന്തോടിന് ഗുരുതരമായ പരിക്കേറ്റിരുന്നു. ഇത് ആമയ്ക്ക് ആഴത്തിലുള്ള അണുബാധയാണ് സമ്മാനിച്ചത്.
പരുക്ക് കാരണം കടലിലേക്ക് തിരിച്ചയക്കാന്‍ കഴിഞ്ഞില്ല. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം അവന് ഇപ്പോള്‍ സ്ഥിരമായി മൃഗഡോക്ടറുടെ പരിശോധനയും ചികിത്സയും ആവശ്യമാണെന്നാണ് റിപ്പോർട്ടുകൾ. കാലെയുടെ അണുബാധ എങ്ങനെ. എത്രത്തോളം സുഖപ്പെട്ടു എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് സിടി സ്കാൻ നടത്തിയത്.
“ഡെകാതുർ മോർഗൻ ഹോസ്പിറ്റലിൽ സിടി സ്കാൻ ലഭിച്ച ആദ്യ മൃഗമായി കാലെ ഇന്ന് ചരിത്രം സൃഷ്ടിച്ചു. കാലെയുടെ ഉറന്തോടിലേറ്റ ആഴത്തിലുള്ള അണുബാധയുടെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തുന്നതിനുള്ള മികച്ച ഉപകരണമാണ് സിടി സ്കാൻ. ഇത് സാധ്യമാക്കിയ ഡെക്കാറ്റർ മോർഗൻ ഹോസ്പിറ്റൽ സ്റ്റാഫിനും അസോസിയേറ്റ്‌സിനും ഞങ്ങളുടെ മ്യൂസിയത്തിനും വെറ്റിനറി സ്റ്റാഫിനും വലിയ നന്ദി.”
കുക്ക് മ്യൂസിയം ഓഫ് നാച്ചുറല്‍ സയന്‍സ് തങ്ങളുടെ ഫേസ് ബുക്ക് പേജില്‍ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് കുറിച്ചു.
അറ്റ്ലാന്‍റിക് റിഡ്‌ലി കടലാമ എന്ന് അറിയപ്പെടുന്ന ഇവ ഇന്ന് ലോകത്തിലെ ഏറ്റവും അപൂർവമായ കടലാമകളിൽ ഒന്നാണ്. വെറും 250 പെൺ കടലാമകൾ മാത്രമാണ് ഇപ്പോള്‍ ലോകത്ത് അവശേഷിക്കുന്നതായയാണ് കണക്കാക്കുന്നത്.