ആവേശത്തിരയിലാഴ്ത്താന്‍ വരുന്നു ‘ജെന്റില്‍മാന്‍ 2’; എത്തുന്നത് മൂന്ന് ഭാഷകളില്‍, പ്രഖ്യാപനവുമായി കെടി കുഞ്ഞുമോന്‍

കാല്‍നൂറ്റാണ്ടുകള്‍ക്ക് ശേഷം ആവേശത്തിരയിലാഴ്ത്താന്‍ ജെന്റില്‍മാന്‍ വീണ്ടും എത്തുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗം വരുന്നതായി നിര്‍മ്മാതാവ് കെടി കുഞ്ഞുമോന്‍ പ്രഖ്യാപിച്ചു. ഇന്റര്‍നാഷണലിന്റെ ബാനറില്‍ ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നൂതന സാങ്കേതിക വിദ്യകളോടെ ഹോളിവുഡ് നിലവാരത്തിലാകും എത്തുന്നത്. തമിഴില്‍ മാത്രമല്ല, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം എത്തും. ‘ജെന്റില്‍മാന്‍ 2’ തിയറ്റര്‍ റിലീസിന് ശേഷമേ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്തൂ എന്നും നിര്‍മ്മാതാവ് അറിയിച്ചു.

മലയാളിയായ തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് കെടി കുഞ്ഞുമോന് മുഖവുരയുടെ ആവശ്യമില്ല. ദക്ഷിണേന്ത്യന്‍ സിനിമയില്‍ കോടികള്‍ മുതല്‍ മുടക്കില്‍ വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത കുഞ്ഞുമോന് അതുകൊണ്ടു തന്നെ താര പരിവേഷമാണ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ വസന്ത കാല പറവൈ ,സൂര്യന്‍ എന്നീ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ചു കൊണ്ട് കോളിവുഡില്‍ നിര്‍മാതാവായി ചുവടുറപ്പിച്ച കുഞ്ഞുമോന്‍ 1993 – ല്‍ ജെന്റില്‍മാന്‍ എന്ന സിനിമയോടെ ലോക ശ്രദ്ധ നേടുകയായിരുന്നു. പുതുമുഖ സംവിധായകന്‍ ഷങ്കര്‍ , മുന്‍നിര നായകനല്ലാതിരുന്ന അര്‍ജ്ജുന്‍ , നവാഗതരായ സാങ്കേതിക വിദഗ്ധര്‍ എന്നിങ്ങനെ പുതിയ ടീമിനെ അണിനിരത്തി അദ്ദേഹം നിര്‍മ്മിച്ച ‘ ജെന്റില്‍മാന്‍ ‘ , ഗ്രാഫിക് ,അനിമേഷന്‍ എന്നിത്യാദി നൂതന സാങ്കേതിക വിദ്യകളെ അകമ്പടി ചേര്‍ത്ത് വെള്ളിത്തിരയില്‍ ദൃശ്യ വിസ്മയം തീര്‍ത്തു.

ജെന്റില്‍മാനു വേണ്ടി എ ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ ചിത്രത്തിലെ ഗാനങ്ങള്‍ ലോകമെമ്പാടുമുള്ള ഗാനാസ്വാദകര്‍ ആഘോഷമാക്കി. ഈ ഗാനങ്ങളിലൂടെ റഹ്മാനും പ്രിയങ്കരനായി. റഹ്മാന്റെ വഴിത്തിരിവായി ഭവിച്ചു ജെന്റില്‍മാന്‍. തമിഴ് സിനിമ ജെന്റില്‍മാനിലൂടെ ലോക ശ്രദ്ധയാകര്‍ഷിക്കയായിരുന്നു. ഇതോടെ സിനിമാരംഗത്തും ആരാധകര്‍ക്കും കുഞ്ഞുമോന്‍ ‘ ജെന്റില്‍മാന്‍ ‘ കെടി കുഞ്ഞുമോനായി. അന്നത്തെ ഇലക്ഷന്‍ കമ്മീഷനായിരുന്ന ടിഎന്‍ ശേഷനാണ് അദ്ദേഹത്തിന് ‘ജെന്റില്‍മാന്‍ ‘ എന്ന വിശേഷണ പേരു നല്‍കിയത്.

കുഞ്ഞുമോന്‍ വിത്തിട്ട ബ്രഹ്മാണ്ഡം ഉണ്ടെങ്കിലേ പ്രേക്ഷകര്‍ സിനിമയെ സ്വീകരിക്കൂ എന്ന അവസ്ഥ സംജാതമായി . തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം കുഞ്ഞുമോന്‍ , ഷങ്കര്‍ , എആര്‍ റഹ്മാന്‍ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം ‘കാതലന്‍ ‘പുറത്തിറങ്ങി. എതിര്‍പ്പുകളെ അവഗണിച്ചു കൊണ്ട് താര പരിവേഷം തെല്ലുമില്ലാതിരുന്ന നൃത്ത സംവിധായകനായിരുന്ന പ്രഭു ദേവയെ നായകനാക്കി നിര്‍മ്മിച്ച കാതലനും ദൃശ്യ വിസ്മയം തീര്‍ത്തു സൂപ്പര്‍ ഹിറ്റായി. ഇതോടെ കുഞ്ഞുമോന്‍ സിനിമകള്‍ പുറുറത്തിറങ്ങുന്ന കാലം തമിഴ് സിനിമാ പ്രേമികള്‍ക്ക് ഉത്സവകാലമായി . പക്ഷെ കാതലനോടെ കെ ടി കുഞ്ഞുമോന്‍ – ഷങ്കര്‍ കൂട്ടുകെട്ട് വഴിപിരിഞ്ഞു . കുഞ്ഞുമോന്‍ പുതിയ മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്തു .

തമിഴ് സിനിമാ പ്രേമികള്‍ക്ക് അപരിചിതനായ വിനീത് ,തബു ,പുതുമുഖ നായകന്‍ അബ്ബാസ് എന്നിവരെ നായക നായികമാരാക്കി കതിരിന്റെ സംവിധാനത്തില്‍ ‘ കാതല്‍ ദേശം ‘ നിര്‍മ്മിച്ചിറക്കി .ഈ ചിത്രവും ബോക്‌സ് ഓഫീസില്‍ തൂത്തുവാരി. തമിഴ് നാടിനൊപ്പം ആന്ധ്രാ , കര്‍ണാടക എന്നിവിടങ്ങളില്‍ ഒരു വര്‍ഷത്തിലേറെ കാലം ചിത്രം വിജയകരമായി പ്രദര്‍ശിപ്പിച്ചു മഹാ വിജയമായി . കാതല്‍ ദേശ ത്തിലെ ഗാനങ്ങളിലൂടെ ഏ ആര്‍ റഹ്മാന്‍ ലോക പ്രശസ്തി നേടിയെടുത്തു . തുടര്‍ന്ന് തെലുങ്കു സൂപ്പര്‍ താരം നാഗാര്‍ജ്ജുനയെ തമിഴിലേക്കാനയിച്ചു കൊണ്ട് മറ്റൊരു ബ്രഹ്മണ്ഡമായ രക്ഷകന്‍ നിര്‍മ്മിച്ചു . ഈ ചിത്രത്തിലൂടെ പ്രപഞ്ച സുന്ദരി സുസ്മിതാ സെന്‍ നായികയായി വെള്ളിത്തിരയിലെത്തിച്ചു . ഇങ്ങനെ തന്റെ സിനിമളിലൂടെ ട്രെന്‍ഡ് സെറ്ററും മാര്‍ഗ ദര്‍ശിയുമായ കെടി കുഞ്ഞുമോന്‍ ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുന്നത്.

ജെന്റില്‍മാന്‍ രണ്ടാം വരവിനെ കുറിച്ച് കെടി കുഞ്ഞുമോന്റെ വാക്കുകള്‍;

‘ജെന്റില്‍മാന്‍ തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ മെഗാ ഹിറ്റാക്കി വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ഇന്ത്യയില്‍ മാത്രമല്ലാതെ ലോകമെമ്പാടും പല ഭാഷകളില്‍ പുറത്തിറങ്ങിയ സിനിമയെ ജനങ്ങള്‍ ആഘോഷമാക്കി മാറ്റി. സിനിമയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. നടീ നടന്മാര്‍ മറ്റു സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടന്നു വരുന്നു. ഔദ്യോഗികമായ അറിയിപ്പ് ഉടന്‍ ഉണ്ടാവും. ഈ സിനിമ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്ത ശേഷം മാത്രമേ മറ്റു മാധ്യമങ്ങളില്‍ റിലീസ് ചെയ്യുകയുള്ളൂ’

Exit mobile version