‘കേള്‍ക്കാന്‍ ഇഷ്ടമില്ല, പക്ഷേ അല്ലാതെ നമുക്ക് ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ല എന്നതാണ് സത്യം’ ലോക്ക് ഡൗണില്‍ കുറിപ്പുമായി സംഗീത

‘ലോക് ഡൗണ്‍ നീട്ടാം എന്ന് പറയുന്നത് കേള്‍ക്കാന്‍ നമുക്കിഷ്ടമല്ല, വേണ്ട.. എന്നാല്‍ ലോക് ഡൗണ്‍ അല്ലാതെ നമുക്ക് അതിജീവിക്കാന്‍ ഒരു മാര്‍ഗവുമില്ല എന്നതാണ് സത്യം’ നടി സംഗീത കൊറോണ വൈറസ് വ്യാപനത്തിന് കുറിച്ചത് ഇപ്രകാരമാണ്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു കാലത്ത് അഭിനയരംഗത്ത് സജീവമായിരുന്ന താരം ഇപ്പോള്‍ എഴുത്തിന്റെ പാതയിലാണ് സംഗീത മോഹന്‍.

ആത്മസഖിയു വാസ്തവവും സീതാകല്യാണവുമടക്കം അഞ്ചിലധികം പരമ്പരകള്‍ക്കാണ് സംഗീത രചന നിര്‍വഹിച്ചത്. സീരിയല്‍ ഷൂട്ടില്ല, അനുബന്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. എല്ലാവരും വീട്ടിലിരുന്ന് ലോക്ക്ഡൗണിന്റെ ഭാഗമായി ജീവിതം തള്ളിനീക്കുകയാണ്.

ഈ പ്രതിസന്ധി ഘട്ടത്തിലുണ്ടാകുന്ന പ്രതിസന്ധികളെ കുറിച്ച് വാചാലയാവുകയാണ് സംഗിതയിപ്പോള്‍ ഫേസ്ബുക്കിലെ കുറിപ്പില്‍ ലോക്ക്ഡൗണിന്റെ അനിവാര്യതയെ കുറിച്ചും അതില്ലെങ്കിലുണ്ടാകുന്ന ആപത്തുകളെ കുറിച്ചും താരം ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ലോക് ഡൗണ്‍ നീട്ടാം എന്ന് പറയുന്നത് കേള്‍ക്കാന്‍ നമുക്കിഷ്ടമല്ല, വേണ്ട.. എന്നാല്‍ ലോക് ഡൗണ്‍ അല്ലാതെ നമുക്ക് അതിജീവിക്കാന്‍ ഒരു മാര്‍ഗവുമില്ല എന്നതാണ് സത്യം. നൂറ്റിമുപ്പത് കോടി ആളുകള്‍ അധിവസിക്കുന്ന, താരതമ്യേന ചെറിയ ഒരു ഭൂപ്രദേശത്താണ് നാം ഉള്ളത്. കേരളത്തില്‍ ഇപ്പോഴത്തെ നിലയില്‍ നമ്മുടെ ആരോഗ്യരക്ഷാ സംവിധാനത്തിന് സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്.
ഒരാള്‍ക്ക് രോഗമുണ്ടെങ്കില്‍ അപ്പോള്‍ 108 ആംബുലന്‍സ് വരും, വെന്റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെ ഉള്ള ആശുപത്രിയില്‍ കൊണ്ടുപോയി ചികത്സിക്കും, അസുഖം മാറ്റി വീട്ടില്‍ കൊണ്ടു വന്നാക്കും. പരമാനന്ദം.
ഈ ഒരു സുരക്ഷിതത്വബോധം നമ്മളെ ചീത്തയാക്കുന്നുണ്ട്, നമ്മുടെ ശ്രദ്ധ കുറക്കുന്നുണ്ട്, നമ്മള്‍ അലക്ഷ്യമായി നടക്കുന്നുണ്ട്.

പോലീസിനെ പേടി ഉള്ളതുകൊണ്ട് മാത്രം അല്‍പ്പസ്വല്‍പ്പം ശ്രദ്ധിക്കുന്നുണ്ട് എന്ന് മാത്രം. കേരളത്തില്‍ എത്ര 108 ആംബുലന്‍സ് ഉണ്ടാവും? എത്ര ആശുപത്രികളില്‍ വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടാവും? ഒരു 500 പേര്‍ ആണ് ഒരു ദിവസം കേരളത്തിലെ രോഗബാധിതര്‍ എന്ന് കരുതുക. ആ ദിവസം നമ്മള്‍ ഒരു വിധം മാനേജ് ചെയ്‌തേക്കും. പിറ്റേ ദിവസം 1500 പേര്‍ക്കാണ് രോഗം എന്ന് കരുതുക. അപ്പോള്‍ ആംബുലന്‍സ് വിളിക്കുമ്പോള്‍ നിങ്ങള്‍ ക്യൂവിലായിരിക്കും. പിറ്റേ ദിവസം 2000 പേരാണ് രോഗബാധിതര്‍ എങ്കിലോ? നിങ്ങള്‍ കുറച്ചു ദിവസം ക്യൂവില്‍ തന്നെ ആയിരിക്കും. നിങ്ങളുടെ ടേണ്‍ വരുമ്പോള്‍ നിങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ആശുപത്രിയിലെത്തിക്കപ്പെടും. മരുന്ന് കിട്ടുമായിരിക്കാം. വെന്റിലേറ്റര്‍ വേണ്ടിവന്നാല്‍ അപ്പോഴും നിങ്ങള്‍ ക്യൂവില്‍ ആകും. നിങ്ങള്‍ക്ക് 60 വയസ്സുണ്ട് എന്ന് കരുതുക. നിങ്ങളുടെ വെന്റിലേറ്റര്‍ ഊഴം വരുമ്പോഴായിരിക്കും 25 വയസുള്ള ഒരു ചെറുപ്പക്കാരന്‍ ശ്വാസം കിട്ടാതെ ആശുപത്രിയില്‍ എത്തിക്കപ്പെടുന്നത്. അപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് വേണ്ടി വരും. 60 വയസ്സുള്ള നിങ്ങളുടെ ജീവന്‍ രക്ഷിക്കണോ അതോ 25 വയസ്സായ ആളുടെ ജീവന്‍ രക്ഷിക്കണോ?

സ്വാഭാവികമായും നിങ്ങളുടെ ക്യൂവിലെ സീനിയോറിറ്റി പോകും. അപ്പോഴേക്കും ഒരു ദിവസം 5000 ആയിട്ടുണ്ടാകും രോഗികള്‍. പിന്നെ ഫോണ്‍ എടുത്താല്‍ എടുത്തു. എന്‍ഗേജ്ഡ് ആയിരിക്കും മിക്കപ്പോഴും. അവസാനം കിട്ടുമ്പോഴോ? നിങ്ങള്‍ ഒരു പത്തു ദിവസം വീട്ടില്‍ തന്നെ കിടക്ക്, പാരസെറ്റാമോള്‍ കിട്ടുമെങ്കില്‍ കഴിക്ക്, പുറത്തിറങ്ങല്ലേ എന്ന നിര്‍ദ്ദേശം കിട്ടും. അതിന്റെ പിറ്റേ ദിവസം 20,000 ആയിരിക്കും രോഗികള്‍. പിന്നെ തിരഞ്ഞെടുത്ത രോഗികള്‍ക്ക് മാത്രമാകും ചികിത്സ. നിങ്ങള്‍ പ്രയോറിട്ടി ഗ്രൂപ്പില്‍ വരാന്‍ തന്നെ സാദ്ധ്യത കുറവാണ്. ഇങ്ങനെയൊക്കെ സംഭവിക്കുമോ? ഇങ്ങനെ തന്നെയാണ് എല്ലായിടത്തും സംഭവിച്ചിട്ടുള്ളത്..! നിങ്ങള്‍ മാത്രമല്ല എല്ലാവരും ബുദ്ധിമുട്ടിലാണ്. ഒതുങ്ങുക, ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ജീവന്‍ നിലനിര്‍ത്തുകയും രോഗബാധ വരാതെ പരമാവധി നോക്കുകയും ചെയ്യുക.
തോറ്റു തുന്നം പാടിയ ഇടങ്ങളില്‍ നിന്ന് ആളുകള്‍ വന്നു കൊണ്ടേയിരിക്കുന്നു. ഇത്രയും ദിവസം നിങ്ങള്‍ സൂക്ഷിച്ചു എങ്കില്‍ വളരെ നല്ലത്. പക്ഷേ അതിന്റെ ഫലം ലഭിക്കണമെങ്കില്‍ ഇനിയും സൂക്ഷിക്കണം.
പലതും ചോദിക്കാനുണ്ടാവും. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ടാവില്ല. വേറേ മാര്‍ഗ്ഗമില്ല…..

Be safe….. Be consious…. നമുക്കൊന്നിച്ച് ഈ മഹാമാരിയെ തുരത്താം.#SMS_മറക്കല്ലേ *S* സോപ്പ്/ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകല്‍, *M* മാസ്‌ക് ഉപയോഗം, *S* സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് (സാമൂഹിക അകലം) പാലിക്കുക.

Exit mobile version