ഇസ്രയേല്‍ അധിനിവേശത്തില്‍ പ്രതിഷേധം : തന്റെ പുസ്തകം ഹീബ്രുവിലിറക്കേണ്ടെന്ന് സാഹിത്യകാരി

ഡൂബ്ലിന്‍ : തന്റെ പുസ്തകം ഹീബ്രു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതില്‍ നിന്ന് ഇസ്രയേല്‍ പ്രസാധകരെ വിലക്കി എഴുത്തുകാരി സാലി റൂണി. ഇസ്രയേലിന്റെ പലസ്തീന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം.’ബ്യൂട്ടിഫുള്‍ വേള്‍ഡ് വെര്‍ യൂ ആര്‍’ എന്ന പുസ്തകത്തിന്റെ ഹീബ്രു വിവര്‍ത്തനമാണ് എഴുത്തുകാരി തന്നെ തടഞ്ഞത്.

സാലിയുടെ രണ്ട് പുസ്തകങ്ങള്‍ നേരത്തേ ഹീബ്രൂവിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകങ്ങള്‍ പുറത്തിറക്കുന്നതിനും ഹീബ്രുവിലേക്ക് പരിഭാഷപ്പെടുത്തുന്നതിനും സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച സാലി ഇസ്രയേലിലെ പബ്ലിഷിങ് ഹൗസിന് തന്റെ പുതിയ പുസ്തകം വില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി.

പലസ്തീന്‍ വിഷയത്തില്‍ ഇസ്രയേലിനോടുള്ള എതിര്‍പ്പ് മുമ്പും തുറന്നുപറഞ്ഞിട്ടുള്ളയാളാണ് സാലി. ഗാസയില്‍ മെയിലുണ്ടായ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താന്‍ ആഹ്വാനം ചെയ്തുള്ള കത്തില്‍ ഇവര്‍ ഒപ്പിടുകയുണ്ടായി. ഇസ്രയേലുമായുള്ള സാമ്പത്തിക, വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങള്‍ വേണ്ടെന്നുവെയ്ക്കണമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.ഇസ്രയേലിനും സൈന്യത്തിനും ആഗോള തലത്തില്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും കത്തില്‍ ആവശ്യമുന്നയിച്ചിരുന്നു.

സെപ്റ്റംബറില്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ പുസ്തകമാണ് ‘ബ്യൂട്ടിഫുള്‍ വേള്‍ഡ് വേര്‍ ആര്‍ യൂ’. മികച്ച ബൗദ്ധിക നിലവാരം പുലര്‍ത്തുന്നവരും ആധുനികതയുടെ പ്രതിനിധികളുമായ മില്ലേനിയല്‍ യുവത്വത്തിന്റെ കഥ പറയുന്ന പുസ്തകമാണിത്.

നേരത്തേ ആലീസ് വോക്കര്‍ എന്ന സാഹിത്യകാരിയും തന്റെ ‘ദി കളര്‍ പര്‍പ്പിള്‍’എന്ന കൃതി ഹീബ്രുവിലേക്ക്‌ വിവര്‍ത്തനം ചെയ്യുന്നതില്‍ നിന്ന് പ്രസാധകരെ വിലക്കിയിരുന്നു. 2012ലായിരുന്നു ഇത്.

Exit mobile version