ന്യൂഡല്‍ഹി : ഡെല്‍റ്റ പ്ലസ് വകഭേദം മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് വളരെ പെട്ടന്ന് ശ്വാസകോശത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെങ്കിലും ഇത് കഠിനമായ ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകില്ലെന്ന് കോവിഡ് വിദഗ്ധസമിതി മേധാവി ഡെ.എന്‍.കെ അറോറ. കൂടുതല്‍ കേസുകള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ പുതിയ വകഭേദത്തിന്റെ ആഘാതം എത്രത്തോളമുണ്ടെന്ന് പറയാനാകൂവെന്നും വാക്‌സീന്‍ ലഭിച്ചവര്‍ക്ക് രോഗതീവ്രത കുറവായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഡെല്‍റ്റ പ്ലസ് മൂന്നാം തരംഗത്തിന് കാരണമാകുമോ എന്ന് പറയാന്‍ പ്രയാസമാണ്. വകഭേദം കണ്ടെത്തിയ ജില്ലകളില്‍ വാക്‌സീന്‍ വിതരണം വര്‍ധിപ്പിക്കണം. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലാണ് രണ്ടാം തരംഗം രൂക്ഷമായത്. ചില സ്ഥലങ്ങളില്‍ ഇപ്പോഴും കേസുകള്‍ കൂടുന്നു. അതുകൊണ്ട് തരംഗം അവസാനിച്ചെന്ന് പറയാന്‍ സാധിക്കില്ല. ഒരു വലിയ വിഭാഗത്തിന് രോഗം ബാധിച്ചാല്‍ അടുത്ത തരംഗത്തില്‍ ആളുകള്‍ക്ക് ജലദോഷം പോലുള്ള ബുദ്ധിമുട്ടുകള്‍ വരാം.പക്ഷേ ഗുരുതരമാകില്ല.”
“ഡെല്‍റ്റ പ്ലസ് മറ്റ് വകഭേദങ്ങളേക്കാള്‍ അപകടകരമായേക്കാമെന്ന് ഇപ്പോഴേ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ മിക്ക സംസ്ഥാനങ്ങളും ഇതിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഡെല്‍റ്റ പ്ലസിന്റെ സാന്നിധ്യം കണ്ടെത്തിയ ജില്ലകളിലൊക്കെ മികച്ച രീതിയിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ ജില്ലകളില്‍ വാക്‌സിന്‍ ലഭ്യത വര്‍ധിപ്പിക്കേണ്ട ആവശ്യവുമുണ്ട്.” അറോറ വ്യക്തമാക്കി.