വാക്‌സീന്‍ ക്ഷാമം : കോവാക്‌സിന്‍ പുറത്തും നിര്‍മിക്കാനുള്ള സാധ്യത തേടി സര്‍ക്കാര്‍

vaccine | Bignewslive

ന്യൂഡല്‍ഹി : വാക്‌സീന്‍ ഉത്പാദനം അടിയന്തിരമായി വര്‍ധിപ്പിക്കാനുള്ള ശ്രമമെന്നോണം കോവാക്‌സിന്റെ ഉത്പാദനം രാജ്യത്ത് പുറത്തും നടത്തുന്നതിനുള്ള നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചു.

രാജ്യത്തിന് പുറത്ത് കോവാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിന് അനുയോജ്യമായ കേന്ദ്രങ്ങളടക്കം കണ്ടെത്താനുള്ള നീക്കം തുടങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.കോവാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെടാനും നീക്കമുണ്ട്. മറ്റ് നിര്‍മാതാക്കള്‍ക്ക് സാങ്കേതികവിദ്യയും ലൈസന്‍സും കൈമാറി അവരെക്കൊണ്ട് രാജ്യത്തുതന്നെ വാക്‌സീന്‍ ഉത്പാദിപ്പിക്കാനുള്ള സാധ്യതയും ആരായുന്നുണ്ട്. മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയവരുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിക്കഴിഞ്ഞുവെന്നാണ് വിവരം.

മെയ് 18ന് നടന്ന മന്ത്രിതല സമിതി യോഗത്തിലാണ് വാക്‌സിന്റെയും മരുന്നുകളുടെയും ഉത്പാദനം വര്‍ധിപ്പിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെപ്പറ്റി ചര്‍ച്ച നടന്നത്. വിവിധ ലൈസന്‍സുകള്‍ അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് കോവിഷീല്‍ഡ് വാക്‌സീന്റെ നിര്‍മാതാക്കളായ ആസ്ട്രസെനകയുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയത്തെ സമിതി ചുമതലപ്പെടുത്തിയിരുന്നു. ഇന്ത്യക്ക് കൂടുതല്‍ വോളണ്ടറി ലൈസന്‍സുകള്‍ അനുവദിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാനായിരുന്നു ഇത്. വിദേശകാര്യ വകുപ്പും ബയോടെക്‌നോളജി വകുപ്പും ചേര്‍ന്ന് കോവിഷീല്‍ഡ് വാക്‌സിന്റെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത വര്‍ധിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായി.

ഫൈസര്‍ അടക്കമുള്ളവയുമായി ചര്‍ച്ചകള്‍ നടത്താന്‍ വിദേശകാര്യ മന്ത്രലയത്തിന് പുറമെ മറ്റു മന്ത്രലയങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വാക്‌സീന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച കരാറുകള്‍ വിദേശകാര്യ മന്ത്രാലയവും നീതി ആയോഗും നിയമ മന്ത്രാലയ സെക്രട്ടറിയും ചേര്‍ന്ന് തയ്യാറാക്കും.വാക്‌സിന്‍ ക്ഷാമം സംബന്ധിച്ച പരാതികള്‍ പല സംസ്ഥാനങ്ങളും കേന്ദ്രത്തോട് ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വാക്‌സീന്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

Exit mobile version