‘ഒരുപാടുപേര്‍ക്ക് പ്രണയ ലേഖനങ്ങള്‍ എഴുതി കൊടുത്ത ഒരാളാണ് ഞാന്‍’; പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് മോഹന്‍ലാല്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടന്‍ എന്ന് പൂര്‍ണ്ണ സ്വാതന്ത്രത്തോടെ വിളിക്കുന്ന മോഹന്‍ ലാല്‍ പ്രണയത്തെക്കുറിച്ചും പ്രണയ ലേഖനങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു സ്വകാര്യ എഫ്എം റേഡിയോ സ്റ്റേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആരാധകരുമായി സംസാരിക്കുന്നതിനിടയിലാണ് മോഹന്‍ലാല്‍ മനസു തുറന്നത്.

ആരാധകര്‍ ഇപ്പോഴും പ്രണയലേഖനങ്ങള്‍ എഴുതിയയ്ക്കാറുണ്ടോ എന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ രസകരമായ മറുപടി ഇതായിരുന്നു.’പ്രണയലേഖനങ്ങള്‍ എപ്പോഴും കിട്ടണം എന്നാഗ്രഹിക്കുന്നയാളാണ് ഞാന്‍. ഒരാള്‍ ഒരാളെ ഇഷ്ടപ്പെടുന്നതില്‍ എന്താണ് കുഴപ്പം?’

കുറേപേര്‍ക്ക് പ്രണയലേഖനങ്ങള്‍ എഴുതിക്കൊടുത്തിട്ടുണ്ടോ എന്നും കൗതുകപരമായി ഒരു ആരാധകന്‍ ചോദിച്ചു. ‘ഒരുപാടുപേര്‍ക്ക് എഴുതിക്കൊടുത്തിട്ടുണ്ട്. ഒരു പുരുഷന്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുള്ളയാളാണ് ഞാനും. അത്തരം കാര്യങ്ങളെ പോസിറ്റീവായാണ് എടുക്കേണ്ടത്. ആരെയും ദ്രോഹിക്കാന്‍ വേണ്ടിയല്ല. തമാശയായിരുന്നു അതിന്റെയൊക്കെ പ്രധാന ഘടകം.’ അഭിനയിക്കുന്ന കാലത്ത് റോള്‍ മോഡല്‍ ആരായിരുന്നു എന്ന ചോദ്യത്തിന് അതെക്കുറിച്ചൊന്നും ചിന്തിക്കാന്‍ സമയമുണ്ടായിട്ടില്ലെന്നായിരുന്നു ലാല്‍ പറഞ്ഞത്. ‘ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്തേ നടനാണ്.

പതിനേഴാം വയസ്സിലാണ് സിനിമയിലെത്തുന്നത്. സിനിമയില്‍ അഭിനയിക്കണം എന്നൊന്നും ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. അതുകൊണ്ടു തന്നെ റോള്‍ മോഡലുണ്ടായിരുന്നില്ല. പ്രീഡിഗ്രി കഴിഞ്ഞ സമയത്ത് ഡിഗ്രി കഴിഞ്ഞിട്ടു മതി സിനിമ എന്ന് വീട്ടുകാര്‍ പറഞ്ഞു. ഡിഗ്രി കഴിഞ്ഞ അവസരത്തിലാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിള്‍ അഭിനയിക്കുന്നത്. ലൊക്കേഷനില്‍ വെച്ചാണ് ഞാനെന്റെ ബികോം ഫലം അറിയുന്നത്. സിനിമയില്‍ സജീവമായതോടെ ഒന്നിനു പിറകെ ഒന്നായി സിനിമകളായി. റോള്‍ മോഡലെന്നൊന്നും ചിന്തിക്കാന്‍ സമയം കിട്ടിയിട്ടില്ല. അഭിനേതാക്കളില്‍ ഒത്തിരി പേരെ ഇഷ്ടമാണ്. അവരുടെ അഭിനയം സൂക്ഷ്മമായി വിലയിരുത്താറുമുണ്ട്.’ ലാല്‍ പറഞ്ഞു. ഏറ്റവും പ്രിയപ്പെട്ട അമ്മ കഥാപാത്രമേതെന്ന ചോദ്യത്തിന് ‘കിരീട’ത്തിലെ അമ്മയെ ആണെന്നും ലാല്‍ തുറന്നു പറഞ്ഞു.

Exit mobile version